ന്യൂദല്‍ഹി: സ്പെക്ട്രം ഗൂഢാലോചനക്കേസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ രക്ഷിക്കാനുള്ള നീക്കം സിബിഐ ഊര്‍ജ്ജിതമാക്കി. സ്പെക്ട്രം അനുവദിക്കാനുള്ള എന്‍ഡിഎ മന്ത്രിസഭയുടെ തീരുമാനത്തിന്റെ പേരില്‍ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയും ചിദംബരത്തെ രക്ഷിക്കാനുള്ള അവസാന ശ്രമവുമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രമോദ് മഹാജന് ടെലികോം മന്ത്രിയായിരിക്കെ ടെലികോം സെക്രട്ടറിയായിരുന്ന ശ്യാമള്‍ ഘോഷിനും രണ്ട് സേവനദാതാക്കളായ വൊഡാഫോണിനും എയര്‍ടെല്ലിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് സിബിഐയെ ആയുധമാക്കി ചിദംബരത്തെ രക്ഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ഘോഷിനെക്കൂടാതെ ബിഎസ്എന്‍എല്‍ മുന്‍ ഡയറക്ടര്‍ ജെ.പി. ഗുപ്തക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ വൊഡാഫോണിന്റെ മുംബൈയിലെ ഓഫീസിലും ഗുര്‍ഗാവിലുള്ള എയര്‍ടെല്‍ ഓഫീസിലും ഘോഷിന്റെയും ഗുപ്തയുടെയും വസതികളിലും സിബിഐ റെയ്ഡ് നടത്തി. മഹാജന് മന്ത്രിയായിരിക്കെ ചില കമ്പനികള്‍ക്ക് പരിധികവിഞ്ഞ് സ്പെക്ട്രം അനുവദിച്ചിട്ടുണ്ടോയെന്നറിയാനുള്ള പ്രാഥമിക അന്വേഷണമാണ് സിബിഐ ആരംഭിച്ചിരിക്കുന്നതത്രെ.
മഹാജന് മന്ത്രിയായിരിക്കെ ടെലികോം കമ്പനികള്‍ക്കുള്ള ബേസ് സ്പെക്ട്രം 4.4 മെഗാ ഹെര്‍ട്സില്‍ നിന്ന് 6.2 മെഗാഹെര്‍ട്സായി ഉയര്‍ത്തിയെന്ന് എഫ്ഐആറില്‍ സിബിഐ അവകാശപ്പെടുന്നു. ദയാനിധി മാരന് ടെലികോം മന്ത്രിയായിരിക്കെ നടന്ന എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ഗൂഢാലോചന ആരോപിച്ച് വേറൊരു കേസും സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം കുംഭകോണത്തില്‍ മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജയെപ്പോലെതന്നെ കുറ്റക്കാരനായ ചിദംബരത്തെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് സിബിഐ നടത്തുന്നതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി. സ്പെക്ട്രം തട്ടിപ്പില്‍ ചിദംബരത്തിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ബിജെപി നല്‍കിയിരുന്നു. ചിദംബരത്തിന്റെ അനുമതിക്കുശേഷമാണ് 2 ജി സ്പെക്ട്രം ഇടപാടുകള്‍ നടന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രി മന്മോഹന്സിങ്ങ് തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ രാജയും ചിദംബരവും ഒരുപോലെ കുറ്റക്കാരാണ്. സിബിഐയുടെ പുതിയ കേസ് സ്പെക്ട്രം അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള സിബിഐയുടെ ശ്രമമാണെന്നും ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി.
ശരിയായ നയ തീരുമാനമാണ് എന്‍ഡിഎ മന്ത്രിസഭ എടുത്തത്. ഇപ്പോഴത്തെ സംഭവങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവും ചിദംബരത്തെ രക്ഷിക്കാനുള്ള അവസാന ശ്രമവുമാണ്. സിബിഐയെ ഏറ്റവും വൃത്തികെട്ട രീതിയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനുള്ള തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: