തിരുവനന്തപുരം: സംസ്ഥാനത്തെ തൃത്താല പഞ്ചായത്തുകളിലും നഗരസഭകളിലുമായി കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റിംഗിന്റെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. കൊച്ചി കോര്പ്പറേഷന് 61.61 ലക്ഷവും കോഴിക്കോട് കോര്പ്പറേഷന് 11.24 ലക്ഷവും തിരുവനന്തപുരം കോര്പ്പറേഷന് 71.79 ലക്ഷവും പാഴാക്കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായും സിഎജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം നഗരസഭയില്‍ ട്രഷറി നല്കിയ ഇടപാടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ ഓഫീസ് രേഖകളുമായി പരിശോധിക്കാന്‍ വീഴ്ചവരുത്തിയതുമൂലം 1.14 കോടിയുടെ നിക്ഷേപം കുറഞ്ഞു. സംയോജിത തരിശുഭൂമി വികസന പദ്ധതി നടപ്പാക്കുന്നതിന്റെ വീഴ്ചമൂലം 11.92 കോടിയുടെ കേന്ദ്രസഹായമാണ് നഷ്ടപ്പെടുത്തിയത്. അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി അതിരുമ്പുഴ, വെട്ടിക്കവല പഞ്ചായത്തുകള്‍ 1.04 ലക്ഷം രൂപ കൂടുതലായി ചെലവഴിച്ചു. ഫണ്ടിന്റെ ഉപയോഗത്തില്‍ കുറവുണ്ടായതിനാല്‍ പല പഞ്ചായത്തുകളിലായി 25.29 കോടിയുടെ കുറവുണ്ടായി. 53 സ്ഥാപനങ്ങളില്‍ തൊഴില്‍ നികുതി ആവശ്യപ്പെട്ടിരുന്നു. ഇത് ഗുരുതരമായ തെറ്റാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കൊച്ചി കോര്പ്പറേഷന് ബയോപ്ലാന്റ് സ്ഥാപിക്കാനായി 61.61 ലക്ഷം രൂപ പാഴ്ചെലവാണ് നടത്തിയത്. 2007-ല്‍ ഇവിടെ സ്ഥാപിച്ച ഏഴ് ബയോഗ്യാസ് പ്ലാന്റുകളില്‍ രണ്ടെണ്ണം കമ്മീഷന് ചെയ്ത തീയതി മുതല്‍ വെറുതെ കിടക്കുകയാണ്. അഞ്ചു പ്ലാന്റുകള്‍ 2008 ജൂണ്‍ മുതല്പ്രവര്ത്തനക്ഷമമല്ലാതായി. മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് കോര്‍പ്പറേഷനിലെ വിവിധ വാര്‍ഡുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചത്.
2007 ഫെബ്രുവരിയില്‍ ജില്ലാ ആസൂത്രണ സമിതി പദ്ധതിയ്ക്ക് അംഗീകാരം നല്കി. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം കൊണ്ട തിരുവനന്തപുരത്തെ ജ്യോതി ബയോഗ്യാസ് ആന്റ് റൂറല്‍ സോഷ്യല്‍ സര്‍വ്വീസ് സെന്ററിന് 96.56 ലക്ഷത്തിന് കരാര്‍ നല്കി. 2007 മെയില്‍ സ്ഥാപനം ഏഴ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ബാക്കി മൂന്ന് പ്ലാന്റുകളുടെ നിര്‍മ്മാണത്തിനായി സ്ഥലം ലഭ്യമാക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനു കഴിഞ്ഞില്ല. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കൈവശം തടസ്സങ്ങളൊന്നുമില്ലാത്ത ഭൂമി ലഭ്യമാണെന്ന് ഉറപ്പുവരുത്താതെയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
പ്ലാന്റുകളൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ വിശദമായ പഠനം നടത്തി പദ്ധതിയുടെ പരാജയത്തിനുള്ള കാരണം അറിയിക്കാന്‍ അനര്ട്ടിനോട് കോര്പ്പറേഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനര്‍ട്ട് ഒരു പഠനവും നടത്തിയില്ല. അനര്‍ട്ടുമായി ഈ കാര്യം തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നതിലും കോര്പ്പറേഷന് പരാജയപ്പെട്ടു. 2008 ജൂണ്‍ മുതല്‍ കോര്പ്പറേഷന് ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നത് ബ്രഹ്മപുരത്ത് പുതിയതായി സ്ഥാപിച്ച സംസ്കരണ പ്ലാന്റിലാണ്. ആവശ്യമായ മേല്‍നോട്ടത്തിന്റെ അഭാവവും കൃത്യസമത്ത് പരിഹാര നടപടികള്‍ സ്വീകരിക്കാത്തതും മൂലം പ്ലാന്റുകള്‍ സ്ഥാപിക്കാനായി ചെലവിട്ട 61.61 ലക്ഷം രൂപ പാഴായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
നിര്‍ത്തലാക്കിയ സ്കീമിലെ പദ്ധതി ഏറ്റെടുത്താണ് 71.78 ലക്ഷം രൂപയുടെ പാഴ്ചെലവ് തിരുവനന്തപുരം കോര്പ്പറേഷന് ഉണ്ടാക്കിയത്. ദേശീയ ചേരി വികസന പദ്ധതിയുടെ കീഴില്‍ ആറ്റുകാലില്‍ സി.ഡി.എസ് റസിഡന്‍ഷ്യല്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തികള്‍ക്കാണ് ഇത്രയും തുക പാഴാക്കിയത്. ബിപിഎല്‍ കാറ്റഗറി, മറ്റ് കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവയിലുള്‍പ്പെട്ട റസിഡന്റ് കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുക, സിഡിഎസ്, മറ്റ് നഗരസഭകള്‍ എന്നിവരുടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, ചേരി പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളില്‍ സ്ത്രീശാക്തീകരണത്തിനായി ക്ലാസ്സുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്. 1.82 കോടിയുടെ അടങ്കല്‍ തുകയ്ക്ക് നിര്‍മ്മിതി കേന്ദ്രത്തിനെ ജോലി ഏല്‍പ്പിച്ചു. 36 ലക്ഷം രൂപ മുന്‍കൂറായി നല്കി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട കാലാവധി നിശ്ചയിച്ചിരുന്നില്ല. 102 പെയിലുകളുടെ ജോലി പൂര്‍ത്തീകരിച്ച ശേഷം ബാക്കിയുള്ള നിര്‍മാണത്തിന് തുക പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മിതി കേന്ദ്രം ജോലി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് കോര്പ്പറേഷന് 11.24 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ അധികമായി നല്കേണ്ടിവന്നതിനെക്കുറിച്ചാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. വൈദ്യുത ശ്മശാനത്തിനുള്ള പവര്‍ ലോഡും ലൈറ്റ് ലോഡും തമ്മില്‍ വേര്‍തിരിക്കാത്തതാണ് പാഴ്ചെലവിന് ഇടയാക്കിയത്. ലോ ടെന്‍ഷന്‍ വ്യാവസായിക വൈദ്യുത നിരക്ക് ബാധകമായ 59 കിലോ വാട്ട് കണക്റ്റട് ലോഡോഡുകൂടിയ ഒരു വൈദ്യുത ശ്മശാനം കോഴിക്കോട് മുനിസിപ്പല്‍ കോര്പ്പറേഷന് 2002 ജൂണിലാണ് സ്ഥാപിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ 2002-ലെ ഉത്തരവ് പ്രകാരം ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കളുടെ പവര്‍ ലോഡും ലൈറ്റ് ലോഡും വേര്‍തിരിച്ച് പ്രത്യേകം മീറ്ററുകള്‍ ഉപയോഗിച്ച് അളക്കണമെന്നാണ് വ്യവസ്ഥ. വേര്‍തിരിക്കല്‍ നടത്തിയിട്ടില്ലാത്ത സ്ഥലങ്ങളില്‍ മുഴുവന്‍ ചാര്‍ജ്ജും (ഫിക്സഡ് ചാര്‍ജ്ജും എനര്‍ജി ചാര്‍ജ്ജും) 50 ശതമാനം അധികരിക്കും. വൈദ്യുതി ശ്മശാനത്തിലും പ്രത്യേകം മീറ്ററുകള്‍ സ്ഥാപിക്കാതിരുന്നത് മൂലം ഫിക്സഡ്, എനര്‍ജി ചാര്ജ്ജിനങ്ങളില് 50 ശതമാനം അധികം തുക അടച്ചുകൊണ്ടിരുന്നു. ഇതുവഴി 11.24 ലക്ഷമാണ് പാഴ്ചെലവായത്.
നെല്‍കര്‍ഷകരുടെ ഉപയോഗത്തിന് വേണ്ടി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ കൊയ്ത്ത് യന്ത്രത്തിന്മേല്‍ 9.93 ലക്ഷം പാഴ്ചെലവുണ്ടായി. സോഡിയം വേപ്പര്‍ ലാമ്പുകള്‍ക്ക് തെറ്റായ വൈദ്യുതി താരിഫ് ബാധകമാക്കിയതിലൂടെ തവിഞ്ഞാല്‍, പുല്‍പ്പള്ളി, ചെങ്ങോട്ടുകാവ് എന്നീ പഞ്ചായത്തുകള്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 16.52 ലക്ഷം രൂപ അധികചെലവുണ്ടാക്കി. മങ്കാവില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പൂര്‍ത്തിയാക്കാതിരുന്നതിന്റെ പേരില്‍ കോഴിക്കോട് കോര്പ്പറേഷന് 44.10 ലക്ഷം രൂപയുടെ കേന്ദ്രസഹായം നഷ്ടമാക്കി. കൊല്ലം കോര്‍പ്പറേഷനാകട്ടെ, സിഡിഎസ് യൂണിറ്റുകള്‍ക്ക് നല്കിയ 51.04 ലക്ഷത്തിന്റെ സഹായം നിഷ്ഫലമാക്കി. യന്ത്രവത്കൃത ഡീഫൈബറിംഗ് യൂണിറ്റ് സ്ഥാപിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലുണ്ടായ വീഴ്ച മൂലം കോട്ടയം ജില്ലാ പഞ്ചായത്തിന് 24.12 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായതെന്നും സിഎജി കണ്ടെത്തി. കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനം സ്ഥാപിക്കുന്നതിന് കാസര്‍കോട് ജില്ലാപഞ്ചായത്ത് നടത്തിയ 24.40 ലക്ഷത്തിന്റെ നിക്ഷേപം സോഫ്റ്റ്വെയറിന്റെ ന്യൂനതകാരണം നഷ്ടമായി. പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ ആവശ്യമില്ലാത്ത സ്ഥലത്ത് വൃദ്ധസദനം പണിതതിനാല്‍ 30.01 ലക്ഷം നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: