Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇ ഡി നല്‍കിയ കത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഉപദേശം ലഭിച്ചപ്പോള്‍ കേസെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് വൈമനസ്യം. വെല്ലുവിളിയുമായി സിപിഎം. കള്ളപ്പണം വെളുപ്പിക്കലില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണാ വിജയനും ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇ ഡിയുടെ കത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത്.

അന്വേഷണം ഏതു രീതിയിലാകണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഇ ഡി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ട് അന്വേഷണം നടത്താം. അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണമോ പ്രത്യേക അന്വേഷണ സംഘമോ രൂപീകരിച്ച് അന്വേഷണം നടത്താം. നിയമോപദേശം ലഭിച്ചെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ ആയതിനാല്‍ തിരികെ വന്നിട്ട് ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. മുഖ്യമന്ത്രി ദല്‍ഹിയിലാണെന്നത് തന്നെ കേസിന്റെ അന്വേഷണത്തെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നു. ഇ ഡി കത്ത് നല്‍കിയപ്പോള്‍ത്തന്നെ വിഷയത്തില്‍ ഇന്‍ഡി സഖ്യം ഇടപെടുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ഉറപ്പിക്കുന്നതാണ് മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. നിയമോപദേശം കഴിഞ്ഞ ദിവസം രാത്രിയിലാണ് ഔദ്യോഗികമായി ലഭിച്ചതെങ്കിലും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരത്തെ വിവരം ലഭിച്ചിരുന്നു.

ഇതിനിടെ വെല്ലുവിളിയുമായി സിപിഎം നേതാക്കള്‍ രംഗത്തു വന്നു. ധൈര്യമുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടാന്‍ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. പറഞ്ഞു. എഫ്‌ഐആര്‍ ഇട്ടില്ലെങ്കില്‍ പിണറായി കുറ്റക്കാരനല്ലെന്നാണ് അതിനര്‍ത്ഥമെന്നും ബാലന്‍ പറഞ്ഞു.

Recent Posts