Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: വീട്ടില്‍ നിന്ന് കൈവശം വയ്‌ക്കാവുന്നതിലും അധികം അളവില്‍ മദ്യം കണ്ടെത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു.24 മണിക്കൂറത്തേക്ക് ആണ് കസ്റ്റഡിയില്‍ വിട്ടത്.

മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം കോടതി അംഗീകരിച്ചു. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് വഴി കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ചൊവ്വാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.ആന്റോയുടെ വയനാട്ടിലെ വീട്ടില്‍ എക്‌സൈസ് പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.ഇതില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു.

 

Recent Posts