Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

Published by
രജി ചന്ദ്രശേഖര്‍

കൃഷ്ണന്റെ ജീവിതത്തിലെ ശ്രദ്ധേയ കഥാസന്ദര്‍ഭമാണ് ശിശുപാലവധം. ബാല്യം മുതല്‍ കൃഷ്ണനോടു വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച ശിശുപാലന്‍, പലപ്പോഴും കൃഷ്ണനെ അപമാനിച്ചു. എന്നാല്‍ കൃഷ്ണന്‍ അവന്റെ പല തെറ്റുകളും ക്ഷമിച്ചു. സര്‍വ്വപരിധിയും കടന്നപ്പോഴാണ് കൃഷ്ണന്‍ പ്രതികരിച്ചതും ശിശുപാലന്റെ അന്ത്യം സംഭവിച്ചതും.

ഈ കഥാസന്ദര്‍ഭം ക്ഷമയുടെ മഹത്വവും ക്ഷമയ്‌ക്ക് അതിരു നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു. ക്ഷമ മഹത്തായ ഗുണമാണ്; എന്നാല്‍ അനീതിയെ അനന്തമായി സഹിക്കുന്നത് ക്ഷമയല്ല.

മറ്റൊരാള്‍ക്കു തെറ്റു തിരുത്താന്‍ അവസരം നല്‍കുന്നത് വലിയ മനസ്സാണ്. പക്ഷേ ഒരാള്‍ വീണ്ടും വീണ്ടും അതേ തെറ്റ് ആവര്‍ത്തിക്കുകയും നമ്മുടെ ആത്മാഭിമാനത്തെയും അവകാശങ്ങളെയും മുറിപ്പെടുത്തുകയും ചെയ്യുന്നെങ്കില്‍, അവിടെ ഒരു പരിധി നിശ്ചയിക്കേണ്ടിവരും. ക്ഷമിക്കാനും വിട്ടുകൊടുക്കാനും കഴിയണം. അതോടൊപ്പം അത് എവിടെവരെയാകാം എന്ന വിവേകവും വേണം.

ജീവിതസ്പര്‍ശം
ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് സ്‌നേഹത്താലാണ്. അതുകൊണ്ട് ചെറിയ തെറ്റുകള്‍ക്കു ക്ഷമിക്കണം. ഒരു വാക്ക് തെറ്റിയാല്‍ വിട്ടുകളയാം. തെറ്റായ തീരുമാനം തിരുത്താന്‍ വീണ്ടും അവസരം നല്‍കാം. ഇതെല്ലാം ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമാണ്.

ചിലപ്പോള്‍ നമ്മുടെ ക്ഷമയെ മറ്റൊരാള്‍ ദൗര്‍ബല്യമായി കരുതാം. അവരാണ് ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. വിശ്വാസത്തെ നിരന്തരം വഞ്ചിക്കുക. അതിരുകള്‍ ലംഘിക്കുക.അപമാനിക്കുക. സ്‌നേഹത്തിന്റെ പേരില്‍എല്ലാം സഹിക്കണമെന്ന് പ്രതീക്ഷിക്കുക.

ഇവിടെ നാം സ്വയം ചോദിക്കേണ്ടതുണ്ട്:

‘ഞാന്‍ ക്ഷമിക്കുകയാണോ, അതോ കീഴടങ്ങുകയാണോ?’ ക്ഷമ എന്നത് സംഭവിച്ച തെറ്റ് ശരിയാണെന്ന് അംഗീകരിക്കലല്ല. എന്നാല്‍ ക്ഷമിച്ച ശേഷവും അതേ തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായി പ്രതികരിക്കണം. ചില ബന്ധങ്ങളില്‍ അകലം പാലിക്കുന്നത് വൈരാഗ്യമല്ല. സ്വന്തം സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണ്.

മറ്റൊരാളുടെ തെറ്റുകള്‍ക്ക് പരിധി നിശ്ചയിക്കുമ്പോള്‍ മനസ്സില്‍ പ്രതികാരബോധം വളരാതെ ശ്രദ്ധിക്കണം. അതിര് നിശ്ചയിക്കുന്നത് പ്രതികാരത്തിനല്ല; സ്വയരക്ഷക്കാണ്. ജീവിതത്തില്‍ എല്ലാവര്‍ക്കും രണ്ടാമത്തെ അവസരം നല്‍കാം. ചിലപ്പോള്‍ മൂന്നാമത്തേതും നല്‍കാം. പക്ഷേ ഓരോ അവസരവും നമ്മുടെ ആത്മാഭിമാനം ചോദ്യംചെയ്യുന്നതാവരുത്. ശിശുപാലന്റെ കഥാസന്ദര്‍ഭത്തെ കൃഷ്ണകോപത്തിന്റെ കഥയായല്ല കാണേണ്ടത്. ക്ഷമയ്‌ക്കും സഹനത്തിനും ന്യായമായ അതിരുണ്ടാകണം എന്ന ജീവിതപാഠമായാണ് അതു വായിക്കപ്പെടേണ്ടത്.

വേദനിപ്പിച്ചവരെ വെറുക്കാതെ തന്നെ അവരില്‍നിന്ന് അകന്നുനില്‍ക്കാം. സ്‌നേഹം നിലനിര്‍ത്തിത്തന്നെ അതിരുകള്‍ നിശ്ചയിക്കാം.

കൃഷ്ണസ്പര്‍ശം:
ക്ഷമിക്കാനാവണം; എന്നാല്‍ സമാധാനം സംരക്ഷിക്കാന്‍ അതിരിടാനുള്ള വിവേകവും വേണം.

Recent Posts