തിരുവനന്തപുരം: കേരളയൂണിവേഴ്‌സിറ്റിയില്‍ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും മാതൃകയില്‍ യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. കേരള സര്‍വകലാശാലയിലെ സ്റ്റാറ്റിയൂട്ടറി പദവിയിലുള്ള ഉേദ്യാഗസ്ഥരായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയുടെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഒരു വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെയാണ് സിന്‍ഡിക്കേറ്റ് നിയമനം നടത്തിയ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. സ്ഥിര നിയമനം ആയിരുന്നു. പിന്നീട് അത് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലേക്ക് മാറ്റുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥിര നിയമനം നേടിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനു പിന്നില്‍ ആ സ്റ്റാറ്റിയൂട്ടറി പദവിയിലേക്ക് ബോര്‍ഡ് കോര്‍പറേഷന്‍ മാതൃകയില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനുകൂലികളെ കുത്തിനിറയ്‌ക്കുന്നതിന്റെ ഭാഗമാണ്.
രജിസ്ട്രാറെയും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനെയും നിശ്ചയിക്കുന്നത് വിസി അധ്യക്ഷനായ നാല് അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണ്. രണ്ട് അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ നിന്നും കൂടാതെ ഒരു വിദഗ്ധനെയും ആണ് സമിതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇവിടെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ടുപേരും യുഡിഎഫ് നോമിനികളും വിദഗ്ധന്‍ ആയി വരുന്നത് യുഡിഎഫ് അനുഭാവിയുമാണ്. ഇതോടെ വിസി ഒഴികെയുള്ള എല്ലാപേരും യുഡിഎഫ് അംഗങ്ങളാകും. കണ്‍ട്രോളറുടെ നിയമനത്തിന് കുഞ്ചെറിയ പി. ഐസക്കിനെയും രജിസ്ട്രാറുടെ നിയമനത്തിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അബ്ദുല്‍ അസീസ് എന്ന് പറയുന്ന യുഡിഎഫ് അനുയായിയെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ ഭരണം ബോര്‍ഡ് കോര്‍പറേഷന്‍ മാതൃകയില്‍ പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കം അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച് ഗവര്‍ണക്ക് പരാതി നല്‍കുമെന്നും സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
















