Cricket

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായി: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് കലാശപ്പോരാട്ടം. രാത്രി എട്ടിന് ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഭാരതം നിലവിലെ ജേതാക്കളായ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഏഷ്യാകപ്പില്‍ കിരീട വാഴ്‌ച്ച തുടര്‍ന്ന് വന്ന ഭാരതത്തില്‍ നിന്ന് കഴിഞ്ഞ തവണ 2024ല്‍ ശ്രീലങ്ക കിരീടം നേടിയെടുക്കുകയായിരുന്നു. ഇക്കുറി അത് തിരിച്ചുപിടിക്കാനാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടാളികളും ദുബാലെത്തിയിരിക്കുന്നത്.

2004ല്‍ വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് രൂപംകൊണ്ട കാലം മുതല്‍ ഭാരതം ആണ് ജേതാക്കളായിട്ടുള്ളത്. രണ്ട് തവണ മാത്രമാണ് വഴിമാറിപ്പോയത്. 2018ല്‍ ബംഗ്ലാദേശും കഴിഞ്ഞ തവണ ശ്രീലങ്കയും ജേതാക്കളായി. എന്നാല്‍ എല്ലാ തവണും ഫൈനലില്‍ പ്രവേശിച്ചിട്ടുള്ള ഒരേയൊരു ടീം ഭാരതമാണ്. ഇത്തവണയും അതിന് കുറവ് സംഭവിച്ചിട്ടില്ല. സെമിയില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഭാരതത്തിന്റെ ഫൈനല്‍ പ്രവേശം.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ശ്രീലങ്ക ഫൈനലിലെത്തിയിരിക്കുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അവസാന ഓവറിലാണ് വിജയികള്‍ നിര്‍ണയിക്കപ്പെട്ടത്. പാക് പട മുന്നില്‍ വച്ച 131 റണ്‍സിന്റെ ലക്ഷ്യം ലങ്ക രണ്ട് പന്തുകള്‍ മാത്രം ബാക്കിവച്ച് നാല് വിക്കറ്റ് നേട്ടത്തോടെ മറികടന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. ലങ്കന്‍ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ 134.

പാക് നായിക ഫാത്തിമ സന ആണ് മത്സരത്തിന്റെ താരമായത്. സനയുടെ ഓള്‍ റൗണ്ട് മികവ് ഒന്ന് മാത്രമാണ് ഈ മത്സരത്തിന് ആവേശം പകര്‍ന്നത്. പാകിസ്ഥാന്‍ പൊരുതി നില്‍ക്കാന്‍ പാകത്തിലുള്ള ടോട്ടല്‍ കണ്ടെത്തിയത് സന പുറത്താകാതെ നേടിയ 47 റണ്‍സിന്റെ മികവിലാണ്. പാക് ഇന്നിങ്‌സിലെ മികച്ച പ്രകടവും ഇതായിരുന്നു. ബൗളിങ്ങിന് അനുകൂലമായ ദുബായിലെ പിച്ചിലായിരുന്നു പാക് പ്രതീക്ഷ. പക്ഷെ നാല് വിക്കറ്റ് പ്രകടനവുമായി സന മാത്രമാണ് പൊരുതാനുണ്ടായത്. ലങ്കയ്‌ക്കായി ഹര്‍ഷിത സമര വിക്രമ(36)യും കവിഷ ദില്‍ഹാരിയും(33) മികവ് പുലര്‍ത്തിയപ്പോള്‍ നിളാക്ഷിക സില്‍വ(18)യും കൗഷനി നുത്യാംഗന(10)യും പുറത്താകാതെ നിന്നു.

നേരത്തെ പ്രാഥമിക റൗണ്ടില്‍ കളിച്ച മുന്ന് മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിന് പുറമെ യുഎഇയും ഇന്തോനേഷ്യയുമായിരുന്നു മറ്റ് എതിരാളികള്‍. ഗ്രൂപ്പ് എയില്‍ ഭാരതത്തിന്റെ എതിരാളികള്‍ പാകിസ്ഥാന്‍, തായിലന്‍ഡ്, ഹോങ്കോങ് ടീമുകളായിരുന്നു.