India

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സമഗ്ര സിസിടിവി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഴുവന്‍ സംവിധാനത്തെയും കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ പുനപരിശോധിച്ച് വള്‍ണറബിലിറ്റി അസസ്‌മെന്റ് നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങളുടെ പോരായ്‌മകള്‍ കണ്ടെത്തുന്നതിനായി നിശ്ചിത ഇടവേളകളില്‍ സുരക്ഷാ ഓഡിറ്റുകളും നടത്തണം.

സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ മാത്രം സുരക്ഷാ സംവിധാനം ഒതുങ്ങരുതെന്നും, വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കാന്‍ ഇതിലൂടെ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിക്കും.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉയര്‍ന്ന ആശങ്കകളാണ് സമിതിയുടെ ശിപാര്‍ശകള്‍ക്ക് പിന്നില്‍. സിസിടിവി, കേന്ദ്രീകൃത നിരീക്ഷണം, സ്ഥിരമായ സുരക്ഷാ പരിശോധനകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ആന്‍ഡ് സര്‍വെയലന്‍സ് സംവിധാനമാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലകളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമാക്കണമെന്നതാണ് സമിതിയുടെ നിലപാട്.

Recent Posts