
ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള പതിനൊന്നുകാരി എ എസ് ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു. 2239 ലൈവ് ക്ലാസിക്കൽ റേറ്റിങ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പെൺകുട്ടിയെന്ന അപൂർവ റെക്കോഡാണ് തമിഴ്‌നാട്ടിലെ അരിയല്ലൂർ സ്വദേശിയായ ഈ കുട്ടിപ്രതിഭ സ്വന്തമാക്കിയത്. ഇതിനൊപ്പം ‘വുമൺ ഫിഡെ മാസ്റ്റർ’ (ഡബ്ല്യുഎഫ്എം) പദവിയും ഷർവാണിക നേടി.
റാപ്പിഡ് ചെസിൽ 2084 റേറ്റിങ്ങോടെ അണ്ടർ 18 പെൺകുട്ടികളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഷർവാണിക ഇപ്പോൾ. കൂടാതെ അണ്ടർ23 വനിതാ താരങ്ങളുടെ റേറ്റിങ്ങിൽ ദിവ്യ ദേശ്‌മുഖ്, സവിതാ ശ്രീ ബി, രക്ഷിത രവി എന്നിവർക്ക് തൊട്ടുപിന്നിലായി നാലാം സ്ഥാനത്തെത്താനും ഈ 11കാരിക്കായി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ ഹരിക ദ്രോണവല്ലി (11 വയസും 9 മാസവും), കോനേരു ഹംപി (12 വയസ്) എന്നിവർ കൈവരിച്ച നേട്ടങ്ങളെയാണ് ഷർവാണിക തന്റെ 11-ാം വയസിൽ തന്നെ മറികടന്നത്.
ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ‘ചെക്ക് ഓപ്പൺ’ ടൂർണമെന്റിലെ മികച്ച പ്രകടനമാണ് ഷർവാണികയുടെ റേറ്റിങ് 2000ൽ നിന്നും 2239ലേക്ക് കുതിച്ചുയർത്തിയത്. ശക്തരായ ഗ്രാൻഡ്‌മാസ്റ്റർമാർ മാറ്റുരച്ച ഓപ്പൺ വിഭാഗത്തിൽ ഒമ്പത് റൗണ്ടുകളിൽ നിന്ന് അഞ്ച് പോയിന്റ് താരം നേടി. ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്.
പോളിഷ് കാൻഡിഡേറ്റ് മാസ്റ്റർ തോമസ് ജാസ്കോൾക്ക (2238 റേറ്റിങ്), സ്ലൊവേനിയയുടെ ഡേവിഡ് മുർക്കോ (2205 റേറ്റിങ്) എന്നിവരെ തോൽപ്പിച്ച ഷർവാണിക, ഫിഡെ മാസ്റ്റർമാരായ താൽ ലെവിറ്റാൻ, ഡിമിട്രോ പെറെറ്റ്സ്, റാഡെക് ബുജ്നോക്ക് എന്നിവരുൾപ്പെടെ ഉയർന്ന റേറ്റിങ്ങുള്ള ആറുപേരെ സമനിലയിൽ തളയ്‌ക്കുകയും ചെയ്തു.നേരത്തെ മോണ്ടെനെഗ്രോ ഓപ്പൺ, സെർബിയ ഓപ്പൺ എന്നിവയിലും താരം തിളങ്ങിയിരുന്നു. 2025ൽ ലോക അണ്ടർ 10 ക്ലാസിക്കൽ കിരീടവും, ഈ വർഷം സെർബിയയിൽ നടന്ന ലോക അണ്ടർ 12 റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ തോൽവിയറിയാതെ (10.5/11 പോയിന്റ്) സ്വർണവും നേടി ഷർവാണിക