തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായി മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിന് 20 കിലോമീറ്റർ അകലെയുള്ള കണ്ണാന്തറയില്‍നിന്നാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റ്‌മോട്ടം നടപടികള്‍ക്കായി മൃതശരീരം ഉടൻതന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അഴിമുഖം ഭാഗത്തുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. വിവരം ഉടൻതന്നെ അധികൃതരെ അറിയിച്ചിട്ടും ഉച്ചവരെ രക്ഷാപ്രവർത്തനം വൈകി. രാത്രിയില്‍ വെളിച്ചക്കുറവും ശക്തമായ മഴയും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് തടസമുണ്ടായിരുന്നു. എന്നാല്‍, നേരം പുലർന്നതിനുശേഷവും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ തുടർന്നതിനാല്‍ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നേവി ഹോലികോപ്‌റ്റർ മേഖലയിലെത്തി തെരച്ചില്‍ ഊർജിതമാക്കി. കോസ്റ്റ്‌ഗാർഡിന്റെയും തീരദേശ പോലീസിന്റെയും ബോട്ടുകളും രക്ഷാപ്രവർത്തനത്തില്‍ സജീവമായി. ഇന്നലെ രാത്രിയില്‍ അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്താനായത്. അപകടത്തില്‍ കാണാതായ ഷിജിനുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.











