
സൂറിച്ച്: ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകള്‍ക്കായി സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള വിവാദ നീക്കത്തില്‍ നിന്നും ഫിഫയുടെ പിന്‍മാറ്റം. തീരുമാനത്തിനെതിരെ ലോക വ്യാപകമായി കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് പദ്ധതിയില്‍ നിന്നും ഫിഫ പിന്‍തിരിയുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ ഫെഡറേഷന്‍ യുവേഫയും ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കോന്‍കകാഫും വലിയ എതിര്‍പ്പാണ് ഫിഫയുടെ നീക്കത്തിനെതിരെ ഉന്നയിച്ചത്. പുരുഷ വനിതാ ലോകകപ്പ് അടക്കമുള്ള മത്സരങ്ങളില്‍ നിന്ന് പിന്‍മാറാന്‍ പോലും മടിക്കില്ലെന്നായിരുന്നു യുവേഫയുടെ നിലപാട്. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഇതേചൊല്ലി ഉയര്‍ന്നത്. ഫിഫ ഭരണ സമിതിയില്‍ നിന്നുപോലും കടുത്ത എതിര്‍പ്പുകളുണ്ടായി. ഇന്‍ഫാന്റീനോയുടെ സീനിയര്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവന്ന കാര്‍ലോസ് കോര്‍ഡെയിറോ തീരുമാനത്തോട് വിയോജിച്ച് സ്ഥാനം രാജിവച്ചു. ഫുട്ബോളിന് നിരക്കാത്ത ഇടപാടെന്നാണ് അദ്ദേഹം തീരുമാനത്തെ വിശേഷിപ്പിച്ചത്.
തീരുമാനം പിന്‍വലിച്ചുകൊണ്ടുള്ള ഫിഫയുടെ നിലപാടിന് പിന്നാലെയും കോന്‍കകാഫ് അടക്കമുള്ളവരുടെ അമര്‍ഷം അടങ്ങിയിട്ടില്ല. ഇതുകൊണ്ടായില്ല, ഇന്‍ഫാന്റീനോ ഈ സ്ഥാനത്ത് ഇരുന്നുകൊണ്ട് വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് കോന്‍കകാഫ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബണ്‍ഹാം വരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു- ഫിഫയെ നയിക്കാന്‍ ചേരാത്തയാളാണ് ഇന്‍ഫാന്റീനോ എന്നായിരുന്നു ബ്രട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തിരുത്തിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍(എഎഫ്സി) അധ്യക്ഷന്‍ ഷെയ്ഖ് സല്‍മാന്‍ അഭിപ്രായപ്പെട്ടു. യുവേഫ, കോന്‍കകാഫ് നിലപാടുകള്‍ക്ക് എഎഫ്സി ഐക്യദാര്‍ധ്യം പ്രഖ്യാപിച്ചിരുന്നു
.
സപ്തംബര്‍ 19ന് ഡെഡ്ലൈന്‍ വച്ചുകൊണ്ട് ലോകത്തെ വിവിധ ഫുട്ബോള്‍ ഫെഡറേഷനുകളോട് പിന്തുണ അറിയിക്കാനാണ് ഇന്‍ഫാന്റീനോ ആവശ്യപ്പെട്ടിരുന്നത്. 211 അംഗങ്ങളുള്ള ഫിഫയില്‍ യുവേഫ, കോന്‍കകാഫ്, എഎഫ്സി എന്നിവര്‍ വിയോജിച്ചതോടെ ഭൂരിപക്ഷ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. യുവേഫയ്‌ക്ക് 55 അംഗങ്ങളും കോന്‍കകാഫിന് 35 അംഗങ്ങളും എഎഫ്സിക്ക് 46 അംഗങ്ങളുമാണുള്ളത്. ഇതെല്ലാം കൂടി ചേരുമ്പോള്‍ തന്നെ ഫിഫ പദ്ധതിയോട് വിയോജിക്കുന്നവരുടെ എണ്ണം 136 ആകും. ഈ സാഹചര്യത്തില്‍ ഫിഫയ്‌ക്ക് തീരുമാനവുമായി യാതൊരു വിധത്തിലും മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായിരുന്നു.
വിവാദ തീരുമാനത്തോടെ ഇന്‍ഫാന്റീനോയ്‌ക്ക് ഫിഫ അധ്യക്ഷവദവി നിലനിര്‍ത്താനാകുമോയെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വരുന്ന മാര്‍ച്ചില്‍ മൊറോക്കോയിലാണ് ഫിഫയുടെ 77-ാം കോണ്‍ഗ്രസ്.
2016ല്‍ എഎഫ്‌സി അധ്യക്ഷന്‍ ഷെയ്ഖ് സല്‍മാനെ 88നെതിരെ 115 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്‍ഫാന്റീനോ ഫിഫ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ശേഷം അദ്ദേഹത്തിനന് തുടര്‍ച്ചയായി സ്ഥാനം നിലര്‍ത്താന്‍ സാധിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇന്‍ഫാന്റിനോക്ക് ജയിക്കണമെങ്കില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വരും… യുവേഫയ്‌ക്ക് സ്ഥാനാര്‍ഥി ഉണ്ടാകുമെന്നുറപ്പാണ്.