പ്രേക്ഷകഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ദൃശ്യകലാരൂപമാണ് നാടകം. സിനിമയ്‌ക്കും പ്രേക്ഷകനുമിടയ്‌ക്കുള്ള ക്യാമറയോ സാങ്കേതിക സങ്കീര്‍ണതകളോ ഇല്ലാതെ നാടകം നമ്മോട് നേരിട്ട് സംവദിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമുക്ക് ഇന്ന് നല്ല നാടകങ്ങള്‍ ഉണ്ടാകുന്നില്ല. പ്രേക്ഷകനെ അസ്വസ്ഥനാക്കുകയും അശാന്തനാക്കുകയും, തിയേറ്റര്‍ ഹാള്‍ വിട്ടാലും വേദനിപ്പിക്കുന്ന അനുഭവമായി പിന്തുടരുകയും ചെയ്യുന്ന നല്ലൊരു നാടകമാണ് നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’
അകാലത്തില്‍ നമ്മോട് വിടപറഞ്ഞ നാടക പ്രതിഭയായിരുന്ന ശാന്തകുമാര്‍ രചിച്ച് ആര്‍. ഹരികുമാര്‍ സംവിധാനം ചെയ്ത ഈ നാടകം അരങ്ങേറുന്നത് പ്രേക്ഷകന്റെ ബോധമണ്ഡലത്തിലാണ്. നന്മകളും കാരുണ്യവും നീതിയും സ്നേഹവും സ്വപ്നദൂരത്തില്‍ നഷ്ടപ്പെട്ട ഒരു നിഷ്‌കളങ്ക കുടുംബത്തിന്റെ ആത്മവിലാപങ്ങളാണ് ഈ നാടകത്തിലൂടെ ശക്തവും ഹൃദയഭേദകവുമായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ധ്വനിസാന്ദ്രമായ ഈ നാടകത്തിന്റെ രംഗഭാഷ തന്നെ തീക്ഷ്ണ സംവേദനശക്തിയുള്ളതാണ്. ശാന്തകുമാറിന്റെ സംഭാഷണങ്ങള്‍ക്ക് പ്രേക്ഷകന്റെ ബോധമണ്ഡലത്തെ അഗാധമാക്കുന്ന കാവ്യലാവണ്യമുണ്ട്. കണ്ണന്‍ തെയ്യന്‍ എന്ന തെയ്യം കലാകാരനും മകള്‍ പാര്‍വതിയുമാണ് പ്രധാനകഥാപാത്രങ്ങള്‍. കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ പോലും വേട്ടയാടപ്പെട്ട് ആത്മഹത്യയെ അഭയം പ്രാപിച്ച പ്രഭാകരന്‍ എന്ന സഹോദരനും തന്റെ സ്വപ്നങ്ങളെക്കുറിച്ച് ഇതില്‍ പറയുന്നുണ്ട്. ഒരു ഗന്ധര്‍വ്വനെപ്പോലെ മണവാളനെന്ന കഥാപാത്രവും പാര്‍വ്വതിയുടെ സ്വപ്നത്തില്‍ കടന്നുവരുന്നു.
ജീവിത സ്വപ്നങ്ങള്‍ വേട്ടയാടപ്പെടുന്ന മനുഷ്യ ജീവിതങ്ങളുടെ അവസാനത്തെ ആളിക്കത്തലിന്റെ പ്രതീകംപോലെ വേദിയില്‍ ഒരു മണ്ണെണ്ണ വിളക്ക് ആളിക്കത്തുന്നു. തെയ്യം കലാകാരനായ കണ്ണന്‍ തെയ്യന്‍ എന്ന വൃദ്ധന്റെ വീടാണ് രംഗവേദി. അടുക്കളയും കിടപ്പറയും കൂടിച്ചേര്‍ന്ന് ചായ്‌പ്. അയയില്‍ തൂക്കിയതും ഭാണ്ഡക്കെട്ടുകളായും പൊടിയണിഞ്ഞ, കീറിപ്പറിഞ്ഞ തെയ്യച്ചമയങ്ങളും വസ്ത്രങ്ങളും. പൊടിയണിഞ്ഞ് പഴകിയ ഒരു കിരീടം. ഒരു കോണില്‍ മകള്‍ പാര്‍വ്വതിയുടെ തയ്യല്‍ മെഷീനും ഒരു മരക്കസേരയും.
തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത ശിഥിലസ്വപ്നങ്ങള്‍പോലെ ചിന്നിച്ചിതറി കിടക്കുന്ന വസ്തുക്കള്‍ തന്നെ ആ വീടിന്റെ ദയനീയാവസ്ഥ കാണിക്കുന്നു. കെടുത്തുവാന്‍ മറന്നുപോയ മണ്ണെണ്ണ വിളക്ക് സംഭവിക്കുവാന്‍ പോകുന്ന ദുരന്തസൂചനപോലെ കത്തിനില്‍ക്കുന്നു. മകള്‍ പാര്‍വ്വതി തയ്യല്‍ മെഷീനില്‍ തല ചായ്ച്ച് ഉറങ്ങുന്നു. പക്ഷേ അവളുടെ മനസ്സു നിറയെ സ്വപ്നങ്ങളാണ്. സ്വപ്നത്തില്‍ ഗന്ധര്‍വ്വനെ പോലെ കാമുകന്‍ ക്രൂരമായി പറയുന്നു: ”സ്വപ്നത്തിലാണ് നമ്മുടെ പ്രണയം, യാഥാര്‍ത്ഥ്യത്തിലല്ല.” ഉറക്കത്തില്‍ നിന്നുണരുന്ന കണ്ണന്‍ തെയ്യനെന്ന കുടുംബനാഥനാകട്ടെ ദാരുണമായ, ഒറ്റപ്പെടലിന്റെ ദാരിദ്ര്യത്തിന്റെ ജീവിതനാടകത്തില്‍ ഗതകാല സ്വപ്നത്തിന്റെ തടവറയില്‍, ഒരു ഉന്മാദിയായി നഷ്ടപ്പെട്ട സ്വപ്നങ്ങളെക്കുറിച്ചു വിലപിക്കുന്നു. അയാളുടെ സമനില തെറ്റിക്കഴിഞ്ഞു. അയാള്‍ ഹിംസാത്മകമായി പൊട്ടിത്തെറിക്കുന്നു.
അവഗണനയാലും ദാരിദ്ര്യത്താലും കലാപോന്മുഖമായ കലാകാരന്റെ മാനസികാവസ്ഥയാണിത്. തകര്‍ന്ന സ്വപ്നങ്ങള്‍ പോലെ ചിന്നിച്ചിതറിയ ജീര്‍ണ്ണിച്ച തെയ്യച്ചമയങ്ങളും വസ്ത്രവുമെടുത്ത് അമ്മാനമാടുകയാണ് അയാള്‍. സ്വപ്നങ്ങളുടെ ഇരയായ മകളെ അയാള്‍ സ്വപ്നങ്ങളുടെ വേട്ടക്കാര്‍ക്ക് അബോധാവസ്ഥയില്‍ കുരുതികൊടുക്കുന്നു.
കഠിനമായ ആത്മക്ഷോഭത്തിലും ഉച്ചസ്ഥായിയിലെത്തിയ ആത്മരോദനത്തിലും നടുക്കുന്ന ദുരന്തക്കാഴ്ചയിലുമാണ് ഈ നാടകം തീരുന്നത്. ഒരു ഗ്രീക്ക് ദുരന്തനായകനെപ്പോലെ ആത്മാവില്‍ കീഴടങ്ങാതെ സ്വയം ദുരന്തത്തിലേക്കാഴ്ന്നിറങ്ങുന്ന തെയ്യം കലാകാരന്റെ അന്ത്യം നമ്മെ വല്ലാതെ സങ്കടപ്പെടുത്തുന്നു. സ്വത്വം നഷ്ടപ്പെട്ട ആത്മാഭിമാനിയായ ഒരു യഥാര്‍ത്ഥ കലാകാരന്റെ ജീവിതാവസ്ഥയാണിത്. ഈ പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങളെ വേട്ടയാടുന്നവര്‍ ആരാണ് എന്ന ചോദ്യം പ്രേക്ഷകമനസ്സില്‍ ഒടുവില്‍ ഉയരുന്നു.
അനില്‍ മാളയുടെ സംഗീതം ഈ നാടകത്തിന്റെ ആത്മാവു പ്രതിഫലിപ്പിക്കുന്നു. ചെറുതെങ്കിലും, നിരാകരിക്കപ്പെട്ട മനുഷ്യജീവിതത്തെക്കുറിച്ചുള്ള കത്തുന്ന കവിതപോലെയാണ് ‘സ്വപ്നവേട്ട’ നമ്മെ ചിന്തയിലേക്ക് ഉണര്‍ത്തുന്നത്.
















