ന്യൂദല്‍ഹി: വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസം പാര്‍ലമെന്റ് സാക്ഷിയായത് നാടകീയ രംഗങ്ങള്‍ക്ക്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് നടപടികള്‍ രണ്ടു ദിവസം സഭ തടസപ്പെടുത്തിയ പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ നിലപാട് മാറ്റി. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ ഇരുസഭകളും ഇന്നലെയും പിരിഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ കക്ഷി നേതാവുമായ ജെ.പി. നഡ്ഡയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവുമാണ് ചര്‍ച്ചയ്‌ക്ക് തയാറാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യസഭയില്‍ അറിയിച്ചത്. ഇതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വേണമെന്നായി പ്രതിപക്ഷം. രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ച് സഭാ നടപടികള്‍ തടസപ്പെടുത്തി. കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്നലെ സഭയിലെത്തിയത്. പ്ലക്കാര്‍ഡുകളും കൈകളിലേന്തിയിരുന്നു. നടുത്തളത്തിലിറങ്ങി ബഹളംവച്ചവരോട് പല തവണ ഇരിപ്പിടത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ല. പല തവണ ലോക്സഭയും രാജ്യസഭയും ചേരുകയും പിരിയുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ 11ന് ചേരുമെന്ന് അറിയിച്ച് ഇരുസഭകളും പിരിയുകയായിരുന്നു.
വനിതാ എംപിമാര്‍ക്കെതിരേ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ച ടിഎംസി എംപി കല്യാണ്‍ ബാനര്‍ജിയെ ലോക്സഭയില്‍ ഈ സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഒരു തരത്തിലും പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ വസതിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടത് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നായിരുന്നു. ചര്‍ച്ച ഉറപ്പു നല്‍കിയതോടെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി വേണമെന്ന് രാഹുല്‍ ഗാന്ധി നിലപാട് മാറ്റുകയായിരുന്നു. ഇതേനിലപാടാണ് ഇന്നലെ പാര്‍ലമെന്റിലും പ്രതിപക്ഷം സ്വീകരിച്ചത്.
















