ശ്രീനഗര്‍: ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരു മതപ്രഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജെയ്-ഗന്ദോഹ് റോഡിൽ എസ്.ഒ.ജി സംഘം യുവാവിനെ തടയുകയായിരുന്നുവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് എസ്.ഒ.ജി സംഘം ഇയാളെ തടഞ്ഞത്. ഈ സമയം ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മതപ്രഭാഷകനെ വിശദമായി ചോദ്യം ചെയ്യും. കേസിൽ ഇയാളുടെ പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ ഭദേർവ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വെടിവെയ്‌പ്പിൽ പരിക്കേറ്റ ആരിഫ് ഹുസൈൻ (30) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിനെയും പോലീസിനെയും ഭദേർവ ടൗണിൽ അധികമായി വിന്യസിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ജെയ് മേഖലയിൽ സൈന്യം വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
















