പയ്യന്നൂർ: അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തില്‍ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്‌ടർമാർക്ക് നടത്തിയത് ഗുരുതര വീഴ്‌ചകള്‍. ഒന്നല്ല ഒരു പിടി പിഴവുകള്‍ ഉണ്ടായെന്ന് ഇത് സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതി കണ്ടെത്തി.
ആശുപത്രിയിലെത്തി ആദ്യ ആറ് മണിക്കൂറോളം സമയം കുഞ്ഞിന് ചികിത്സയൊന്നും നല്‍കിയിരുന്നില്ല. എന്നത് വലിയ പിഴവായി സമിതി കണ്ടെത്തി. മുറിവില്‍ വലിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടായിട്ടില്ല. ഇത്രയും ചെറിയ പരിക്കിന് ജനറല്‍ അനസ്‌തേഷ്യ വേണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
ജനറല്‍ അനസ്‌തേഷ്യ കാരണം അപകടമുണ്ടായാല്‍ അതിനെ മറികടക്കാനുള്ള സൗകര്യം ആശുപത്രിയില്‍ ഇല്ലായിരുന്നു. ആ സൗകര്യം ഇല്ലെങ്കില്‍ അനസ്‌തേഷ്യ കൊടുക്കാന്‍ പാടില്ലായിരുന്നു എന്ന് ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ അഡ്വ. കെ അജിത് കുമാർ വിലയിരുത്തി.
ആറ് മണിക്കൂറാകുമ്പോള്‍ മുറിവ് സുഖപ്പെട്ട് തുടങ്ങുമെന്നത് ഉറപ്പാണ്. അതിനിടെയാണ് മുറിവില്‍ പ്ലാസ്റ്റിക് സർജറി നടത്തിയത്. അനസ്‌തേഷ്യ നല്‍കി ചികിത്സിക്കാൻ മറ്റുചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്നും സംശയിക്കുന്നു. ബില്‍ തുക കൂട്ടാന്‍ വലിയൊരു സര്‍ജറിയുടെ അന്തരീക്ഷം ഉണ്ടാക്കിയോ എന്നും സംശയിക്കുന്നു. ഇങ്ങനെ ഒരു ചികിത്സാ പ്രോട്ടോക്കോള്‍ ഡോക്‌ടർമാർക്ക് കൊടുത്തത് ആരാണെന്ന് കൂടി കണ്ടെത്തണമെന്നും അതിനായി രണ്ട് ദിവസത്തിനകം റിപ്പോർട്ട് പൊലീസിന് കൈമാറുമെന്നും അജിത് കുമാർ പറഞ്ഞു.
ജനറല്‍ അനസ്‌തേഷ്യ നല്‍കിയതിനെത്തുടർന്ന് തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍.
















