India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹരിപ്പാട്: ധര്‍മവും സംസ്‌കാരവും പൈതൃകവും ഉപേക്ഷിക്കാന്‍ തയാറാകാതിരുന്നതിനാലാണ് സാവരിയ ബസന്തിനെ മതഭീകരവാദി സദറുള്‍ അനം അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു. ഹരിപ്പാട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതഭീകരവാദത്തിനെതിരെ കേരളത്തിലെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തിലാണ്. കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും മതം നോക്കി പ്രതികരിക്കുന്നവരായി ഇടതു-വലതു രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും മാറി. ഈ നിഷ്ഠൂര ക്രൂരതയ്‌ക്കെതിരെ എന്തുകൊണ്ട് ഹരിപ്പാട് എംഎല്‍എ കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങള്‍ തുടങ്ങിയവര്‍ പ്രതികരിക്കുന്നില്ല. സാവരിയയെ ഉസ്ബകിസ്ഥാനിലേക്ക് അയച്ച സ്ഥാപനത്തിന്റെ ഉടമകള്‍ പാണക്കാട് തങ്ങളുടെ കുടുംബമായതിനാലാണ് കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ തുടരുന്ന മൗനത്തിനു കാരണം.

കേരളത്തിലെ യുഡിഎഫ് ഭരണത്തെ അടക്കിനിര്‍ത്തുന്നത് മുസ്ലിംലീഗും ജമാ അത്തൈയും ഉള്‍പ്പെടെയുള്ള ഇസ്ലാമിക് സംഘടനകളാണ്. ഇതിനാലാണ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിടാത്തത്. സാദറുള്‍ അനത്തെ രക്ഷിക്കാനായി മതഭീകരവാദികള്‍ ഉസ്ബകിസ്ഥാനില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറിയെങ്കില്‍ മാത്രമെ കേസിലെ പ്രതികള്‍ക്ക് ന്യായമായ ശിക്ഷ ലഭിക്കൂ. സാവരിയയെ മതംമാറ്റാന്‍ നിര്‍ബന്ധിച്ചവരില്‍ സദറുള്‍ അനത്തിന്റെ മാതാപിതാക്കളുമുണ്ട്. അതിനാല്‍ അവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാവരിയ ബസന്ത് കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ സംഗമം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ. ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി എ.സി. സാബു ശാന്തി, ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റ് ഹരീന്ദ്രനാഥ്, താലൂക്ക് ജനറല്‍ സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് ആര്‍. ഹരികുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ എന്നിവര്‍ സംസാരിച്ചു.

Recent Posts