കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് എറണാകുളം ജില്ല വിട്ടതായി പോലീസ് സംശയിക്കുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് സൂചന. അന്വേഷണവുമായി നിഹാദിന്റെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ലെന്നും, ഇവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസെന്നും റിപ്പോർട്ടുകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പൂട്ടിച്ചു. സുഹൃത്തുക്കളുടെ നഗ്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനാണ് എറണാകുളം റൂറൽ സൈബർ പോലീസ് ഐടി നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ, നിഹാദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് നടപടിയിലേക്ക് കടന്നത്.
നിഹാദ് ചെയ്തത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം റൂറൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തിട്ടുണ്ട്.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ വൻ ജനപ്രീതി നേടിയ ഗ്രൂപ്പായിരുന്നു തൊപ്പിയുടേത്. ഇവർ ഉപയോഗിച്ചിരുന്ന അശ്ലീല ഭാഷ ആദ്യമേ വലിയ വിമർശനങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചിരുന്നു. യൂട്യൂബ്-ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കവും പരസ്യപ്പോരുമാണ് ഒടുവിൽ ചാനൽ പൂട്ടിക്കുന്നതിലേക്കും പോലീസിന്റെ കർശന നടപടികളിലേക്കും നയിച്ചത്.












