Kerala

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കാപ്പ കേസില്‍ കുടുക്കി ജയിലില്‍ അടച്ച തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും. രാവിലെ 11ന് ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ് ചടങ്ങ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയറും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം തൃശൂരില്‍ എത്തി. സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മാധ്യമങ്ങള്‍ക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സൗകര്യം ജയിലിനുള്ളില്‍ ഒരുക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചു. സത്യപ്രതിജ്ഞ ആവര്‍ത്തിക്കുന്നതിനായി ജൂലൈ 14ന് ഒരു ദിവസത്തേക്ക് വിട്ടയയ്‌ക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ ഉത്തരവ്.

നടപടിക്രമങ്ങളിലെ പിഴവുമൂലം ജനവിധി അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്നും ജനാധിപത്യ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്നും ഹര്‍ജി അനുവദിച്ച് കോടതി നിരീക്ഷിച്ചു.

അതേസമയം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത്- വലത് ഗൂഢാലോചന.

സുഗതനെ കൗണ്‍സിലര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ്- യുഡിഎഫ് ധാര്‍ഷ്ട്യത്തിനും തിരിച്ചടിയായി. ജയിലില്‍ സത്യപ്രതിജ്ഞയ്‌ക്ക് സൗകര്യമൊരുക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് എകെജി സെന്ററില്‍ മെനഞ്ഞ അട്ടിമറി നീക്കം അടിമുടി പാളിയത്. ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ മേയറും മുന്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടിയെ ആണ് സിപിഎം ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ കോടതിവിധി ഇടത്- വലത് കൂട്ടുകെട്ടിന് ശക്തമായ തിരിച്ചടിയായി.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ചൂണ്ടിക്കാട്ടിയാണ് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയത്. കാപ്പ ചുമത്തപ്പെട്ട സുഗതന് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്ന വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നിലപാട് തള്ളിയായിരുന്നു ഉത്തരവ്. ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിക്കെടുക്കാമെന്നും ജനവിധി മാനിക്കാനാണ് അസാധാരണ തീരുമാനമെന്നുമുള്ള ഉത്തരവാണ് ഇടത്- വലത് അട്ടിമറി നീക്കത്തിനുള്ള ഏറ്റവും ശക്തമായ മറുപടി.

കോര്‍പറേഷനിലെ നാലരപ്പതിറ്റാണ്ടത്തെ ഇടത് ഭരണം അവസാനിച്ചതിന്റെ നിരാശയില്‍ മുങ്ങിയ സിപിഎമ്മിന് വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ജനസമ്മതി കണ്ടതോടെ പക വര്‍ദ്ധിക്കുകയായിരുന്നു. പാളയം മാര്‍ക്കറ്റിലെ പാര്‍ട്ടി ഗുണ്ടാ പിരിവ് അവസാനിപ്പിച്ചതും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേതുള്‍പ്പെടെ അഴിമതി കണ്ടെത്തിയതും ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ വിറളി പിടിപ്പിച്ചിരുന്നു. സുഗതനെ കൗണ്‍സില്‍ യോഗത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി മേയറെ തടയാനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ വസ്ത്രം വലിച്ചുകീറി ആക്രമിക്കാനും ഇടതും വലതും ഒരുമിച്ചു. എന്നാല്‍ ഹൈക്കോടതി ഇടപെടലോടെ എല്ലാ ഗൂഢനീക്കങ്ങളും പരാജയപ്പെട്ടു.

 

Recent Posts