Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

കോടതി ഡോ. റാമിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പ്രൊഫസര്‍ തന്റെ തെറ്റ് മനസിലാക്കി പാഠം പഠിച്ചു കഴിഞ്ഞുവെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. എന്നാൽ ഡോ. റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Recent Posts