കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയതായി ആരോപിക്കപ്പെടുന്ന അവയവക്കച്ചവട കേസിൽ അന്വേഷണം ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പങ്കും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തത്.
വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയതായി കണ്ടെത്തിയ അവയവമാറ്റ ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടമോ കമ്മീഷനോ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ശസ്ത്രക്രിയകൾക്ക് അനുമതി ലഭിച്ച സാഹചര്യം, രോഗികളുടെയും ദാതാക്കളുടെയും രേഖകൾ പരിശോധിച്ച രീതി, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.
ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയുടെ എംഡി എസ് കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞമാസം ലേക്‌ഷോര്‍ ആശുപത്രിയിലടക്കം വലിയരീതിയിലുള്ള റെയ്ഡുകള്‍ ഇ ഡി നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇ ഡി തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നത്. ആശുപത്രികളില്‍ നടക്കുന്നത് ഒരു സംഘടിത കുറ്റകൃത്യം എന്ന നിലയിലാണ് ഇ ഡി കണക്കാക്കുന്നത്. നിയമവിരുദ്ധമായ ശസ്ത്രക്രിയ ആശുപത്രിയില്‍ നടത്തിയതിന് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്.
ഇതിന്റെ ഭാഗമായി സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. ഡോ മുഹമ്മദ് ഇഖ്ബാലിനോട് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ച് വരികയാണ്. ഇഖ്ബാലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.
അവയവക്കച്ചവട റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള സംഘവുമായി സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്നതാണ് ഇ ഡിയുടെ പ്രധാന കണ്ടെത്തല്‍. ഓരോ തവണ ധാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയതിന് ഈ ആശുപത്രികളില്‍ നിന്നും റാക്കറ്റിന് കമ്മീഷന്‍ പോകുകയും ചെയ്തിട്ടുണ്ട്.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലേക്‌ഷോര്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇ ഡി മറ്റ് ചില ആശുപത്രികളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുക എന്നാണ് വിവരം.
നിയമവിരുദ്ധ അവയവക്കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
















