Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ക്ലോക്ക് ടവറിന്റെ അപകടവസ്ഥയിലുള്ള ഭാഗം ഉടന്‍ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു.ഒന്നാം ട്രാക്കിലെ ഗതാഗതം നിരോധിച്ചതോടെ ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തേണ്ട കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് നാലാം പ്ലാറ്റ്ഫോമിലാണ് എത്തുക.ട്രെയിന്‍ നിലവില്‍ വൈകി ഓടുകയാണ്.

റെയില്‍വേ സ്റ്റേഷനിലെ കെട്ടിടം പൊളിഞ്ഞു വീണ സംഭവത്തില്‍ നിരവധി യാത്രക്കാരാണ് വലഞ്ഞത്. ഉച്ചയ്‌ക്ക് 12:45 മുതല്‍ തിരുവനന്തപുരം ജനശതാബ്ദിക്കായി കാത്തിരുന്നവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.കെട്ടിടം പൊളിഞ്ഞു വീണതോടെ ജനശതാബ്ദി പുറപ്പെടുന്നത് 1:50 ന് കല്ലായില്‍ നിന്നായിരിക്കും എന്ന് റെയില്‍വേ അറിയിച്ചു.കല്ലായിലേക്കും വെസ്റ്റ്ഹില്ലിലേക്കും യാത്രക്കാരെ കൊണ്ടുവിടാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഒരുക്കിയിരുന്നു.

വളരെ പ്രയാസപ്പെട്ടാണ് ചുരുങ്ങിയ സമയം കൊണ്ട് പലരും കല്ലായിയില്‍ എത്തിയത്.എന്നാല്‍ ട്രെയിന്‍ എത്തിയത് 3:15 നാണ്.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജനശതാബ്ദിക്കായി കാത്തിരുന്നവരില്‍ ഉണ്ടായിരുന്നു.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ തകര്‍ന്ന് വീണത്. രണ്ടാം പ്ലാറ്റ്ഫോമില്‍ ഇന്നലെ നിര്‍ത്തിയിട്ട ട്രെയിനിന് മുകളിലേക്കാണ് കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചത്. അപകട സമയത്ത് പ്ലാറ്റ്ഫോമില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Recent Posts