കോഴിക്കോട്: റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് കെട്ടിടം തകർന്നുവീണ് അപകടം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 11:10 ഓടെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവർ പൂർണമായും നിലംപതിക്കുകയായിരുന്നു. അപകടസമയം പ്ലാറ്റ്‌ഫോമിൽ യാത്രക്കാരാരും ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ജീവനക്കാരാരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കെട്ടിടാവശിഷ്‌ടങ്ങൾ നീക്കി കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 2:05-ന് പുറപ്പെടേണ്ട കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു.
ടവർ തകരുന്നത് കണ്ട് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന റെയിൽവേ ജീവനക്കാർ ഓടിമാറിയതിനാലാണ് ജീവാപായം ഒഴിവായത്. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നേത്രാവതി എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ യഥാക്രമം വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
ടവറിന്റെ അവശേഷിക്കുന്ന ഭാഗം കൂടി നിലംപതിക്കാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
















