
തിരുവനന്തപുരം: കാപ്പാ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലിക ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന ആവശ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചു.
ഈ മാസം 13ന് വൈകിട്ട് അഞ്ച് മണി മുതൽ 14ന് വൈകിട്ട് ഏഴ് മണിവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കൗൺസിലർമാർക്കെതിരെ സിപിഎം കൗൺസിലർ നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 19 കൗൺസിലർമാർ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാൽ കാപ്പ കേസിൽ കൂടി ഇടവ് ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാൻ സാധിക്കൂ. ആറു മാസത്തെ കാപ്പാതടവ് ശിക്ഷ, കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതോടെ അടുത്ത ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിനും സുഗതന് നിയമപരമായ വിലക്കുണ്ട്. ഉപദേശക സമിതി തീരുമാനം ചോദ്യംചെയ്തുള്ള അപേക്ഷ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ഇതിലുള്ള ഉത്തരവ് ഉടൻ തന്നെയുണ്ടാകും.