Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവ വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.  പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്. അൽപ്പ സമയം മുമ്പാണ് പ്രദേശത്ത് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയതിൽ വീഴ്ച പറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം എന്നാണ് ചട്ടം. അപകടം നടന്ന ശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്നുരാവിലെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. രക്ഷാപ്രവർത്തനം പുരാേഗമിക്കുകയാണ്. അപകടത്തിൽ എഴോളം പേരെ കാണാനില്ല. ആറുപേർ ആശുപത്രിയിലാണ്. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചു.

 

 

Recent Posts