തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിൽ നിന്ന് സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതികളിൽ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. ചാവടിനട സ്വദേശിയായ ഐശ്വര്യയാണ് മരിച്ചത്. വിഷം കലർത്തിയ പാനീയം കുടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്.
ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി വെണ്ണിയൂർ സ്വദേശി അഞ്ജു ഞായറാഴ്ച മരിച്ചിരുന്നു. ഇവരുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷമാണ് അഞ്ജു ജീവനൊടുക്കിയത്.
സംഭവത്തിൽ യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം രാജ്യംവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവില്‍ നിന്ന് 20 ലക്ഷം രൂപയും ഐശ്വര്യയിൽ നിന്ന് 50 പവന്‍ സ്വര്‍ണവും സിന്ധു വാങ്ങിയിരുന്നു.
വെങ്ങാനൂര്‍ അമരവിളയിലുളള സൂര്യാ ഫിനാന്‍സിലെ ജീവനക്കാരാണ് ഇരുവരും.അഞ്ജുവില്‍ നിന്ന് 20 പവന്‍ തട്ടിയെടുത്ത സിന്ധു അത് മറ്റൊരു സ്വര്‍ണ പണയ സ്ഥാപനത്തിലേക്ക് മറിച്ചുവിറ്റ ശേഷം അമേരിക്കയിലേക്ക് കടന്നുകളയുകയായിരുന്നു.ജൂൺ 30-ന് വൈകിട്ടായിരുന്നു സംഭവം. ഇരുവരും ചേർന്ന് വിഴിഞ്ഞത്തെ ജൂസ് കടയിൽ നിന്നു പാനീയം വാങ്ങി വിഷംകലർത്തി കുടിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സിന്ധുകുമാരിക്കെതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഫോൺവിളി വിവരങ്ങൾ എന്നിവ വിശദമായി പരിശോധിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു. സിന്ധുവിന്റെ വീട്ടിൽ നിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കുകളും ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു.
കോവളം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതടക്കം രണ്ട് കേസുകളും മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ വഞ്ചനക്കേസും ഇവർക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞ് ആദ്യം വെള്ളായണിയിലേക്കും പിന്നീട് മച്ചേലിലെ ബന്ധുവീട്ടിലേക്കും സിന്ധു മാറിയതായും അന്വേഷണത്തിൽ വ്യക്തമായി.
പൊലീസ് പറയുന്നതനുസരിച്ച്, മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധുകുമാരി യുവതികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിശ്വാസ്യത നേടിയിരുന്നു. അവർ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച സ്വർണം കുറഞ്ഞ പലിശയ്‌ക്ക് കെഎസ്എഫ്ഇയിൽ പണയംവെച്ച് കൂടുതൽ ലാഭം ലഭ്യമാക്കാമെന്ന് പറഞ്ഞ് വാങ്ങുകയും പിന്നീട് അത് വിൽക്കുകയും ചെയ്തിരുന്നു. ഇതിനായി യുവതികൾക്ക് കമ്മിഷനും നൽകിയിരുന്നു.
















