India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വിബി ജി റാം ജി പദ്ധതി നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 25,863 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ആദ്യ ഗഡു അനുവദിച്ചത്.

പദ്ധതിയുടെ പ്രാരംഭ പുരോഗതി അവലോകനം ചെയ്ത ശിവരാജ് സിങ് ചൗഹാന്‍, ആദ്യ ആഴ്ചയില്‍ തന്നെ നിരവധി ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചതായും അറിയിച്ചു. ആദ്യ ദിവസം തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന് ആന്ധ്ര, കേരളം, രാജസ്ഥാന്‍ സംസ്ഥാനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

വിബി ജി റാം ജി പദ്ധതിക്കുള്ള വേതന നിരക്കുകള്‍ ശരാശരി 10% വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഒരു സംസ്ഥാനത്തിലും പ്രതിദിനം 300 രൂപയില്‍ താഴെ വേതന നിരക്ക് ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗ്രാമീണ തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളുടെ വേതനം 15 ദിവസത്തിനുള്ളില്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് മതിയായ ഫണ്ട് ഉറപ്പാക്കാനാണ് ആദ്യ ഗഡു അനുവദിച്ചത്. വേതനത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ സ്വന്തം വിഹിതം കൃത്യസമയത്ത് നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി, സഹമന്ത്രി കമലേഷ് പാസ്വാന്‍, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമവികസന മന്ത്രിമാര്‍, ഗ്രാമവികസന വകുപ്പ് സെക്രട്ടറി രോഹിത് കന്‍സാല്‍, ജോയിന്റ് സെക്രട്ടറി രോഹിണി ആര്‍. ഭാജിഭാകരെ, മന്ത്രാലയത്തിലെയും സംസ്ഥാന സര്‍ക്കാരുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Recent Posts