ഭോപ്പാൽ : വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് . രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിച്ചു. ഇൻഡോറിൽ നിന്നുള്ള മനോജ് മൽപാനിയും ഗുണയിലെ രഘോഗഡിൽ നിന്നുള്ള അനിമേഷ് ഭാർഗവയുമാണ് ബോർഡിലേക്ക് നിയമിക്കപ്പെട്ടത്.
2026 ജൂലൈ 4 ന് മധ്യപ്രദേശ് ഗസറ്റിൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിലെ പുതിയ വ്യവസ്ഥകൾ അനുസരിച്ച്, ഓരോ സംസ്ഥാന വഖഫ് ബോർഡിലും കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഇൻഡോർ സ്വദേശിയായ സൻവർ പട്ടേൽ മധ്യപ്രദേശ് വഖഫ് ബോർഡിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ പുതിയ ടീമിൽ ആകെ 10 അംഗങ്ങളുണ്ട്.
1995 ലെ വഖഫ് നിയമപ്രകാരം, എല്ലാ ബോർഡ് അംഗങ്ങളും മുസ്ലീങ്ങളായിരിക്കണമെന്ന് നിർബന്ധമായിരുന്നു. സർക്കാർ ചില അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിലും, അവരും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. പുതിയ ഭേദഗതി ഈ പഴയ സമ്പ്രദായത്തെ മാറ്റിമറിച്ചു.
















