പത്തനംതിട്ട: ജില്ലയെ ഇളക്കിമറിച്ച പോക്സോ കേസിൽ നാടകീയമായ വഴിത്തിരിവ്. കേസിന് ആസ്പദമായ രീതിയിൽ 13 വയസ്സുകാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം പുറത്തുവന്നു. തീയേറ്ററുകളിലോ മറ്റ് സ്ഥലങ്ങളിലോ വെച്ച് സഹപാഠികൾ തനിക്കെതിരെ അതിക്രമം നടത്തിയിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റിയതായാണ് സൂചന.
പെൺകുട്ടിയുടെ മൊഴികളിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയ പോലീസ്, കേസിൽ കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂർത്തിയാകാത്ത 6 പേരെയും വിട്ടയച്ചു. വിട്ടയച്ചവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. പെൺകുട്ടി നൽകിയ മൊഴിയും സംഭവസ്ഥലത്തെ സാഹചര്യങ്ങളും തമ്മിൽ ഒത്തുപോകുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
അന്വേഷണം ഊർജ്ജിതം
പെൺകുട്ടി തുടർച്ചയായി പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്ന പശ്ചാത്തലത്തിൽ, കുട്ടിക്ക് ആരെങ്കിലും ലഹരിപദാർത്ഥങ്ങളോ മയക്കുമരുന്നോ നൽകിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് പത്തനംതിട്ട പോലീസ് അറിയിച്ചു.
സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ അതിക്രമത്തിന് ഇരയായതായി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിമാറ്റത്തോടെ കേസിന്റെ സ്വഭാവം മാറിയിരിക്കുകയാണെങ്കിലും, കൗൺസിലിംഗിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
















