ബെംഗളൂരു : ബ്രൂക്ക്ഫീൽഡിലെ കാപ്ജെമിനി കാമ്പസിനുള്ളിലെ ഒരു ഡേകെയർ സെന്ററിൽ ഉണ്ടായ ശാരീരിക ഉപദ്രവങ്ങൾ കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്. ഡേകെയറിൽ പോയതിനുശേഷം മകൾക്ക് ബാത്റൂം കണ്ടാൽ കടുത്ത ഭയം തോന്നുന്നതായി രണ്ടര വയസ്സുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. മാതാപിതാക്കൾ ഏകദേശം എട്ട് മാസം മുൻപാണ് തങ്ങളുടെ ഏക മകളെ ഡേകെയറിൽ ചേർത്തത്. അതിനു ശേഷം ടോയ്‌ലറ്റ് കാണുമ്പോഴോ അതിൽ കയറുമ്പോഴോ കുട്ടി കരയുകയും ഭയം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.
‘ കുളിപ്പിക്കുമ്പോഴോ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുമ്പോഴോ കുട്ടി പുറത്തേക്ക് ഓടാൻ ശ്രമിക്കുമായിരുന്നു. ഡേകെയറിൽ ചേർത്ത് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പെരുമാറ്റത്തിൽ ഈ മാറ്റം തങ്ങൾ ശ്രദ്ധിച്ചു. വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ, കുഞ്ഞിനെ ബാത്ത്റൂമിനുള്ളിൽ പൂട്ടിയിട്ടിരുന്നുവെന്ന് ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായി അറിയാം, അതാണ് അവളുടെ ഭയത്തിന് കാരണമായത്.‘ എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.
മൂന്ന് വയസ്സുള്ള മറ്റൊരു കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്, ” കുഞ്ഞിനെ ഡേ കെയറിൽ നിന്ന് വിളിക്കാൻ പോകുമ്പോൾ പലപ്പോഴും , ചില വനിതാ കെയർടേക്കറുകളുടെ ശബ്ദം കേട്ടപ്പോൾ കുട്ടി ഭയത്തിന്റെയും അസ്വസ്ഥതയുടെയും ലക്ഷണങ്ങൾ കാണിച്ചതായി ഞങ്ങൾ ശ്രദ്ധിച്ചു,” എന്നാണ്.
സംഭവത്തിൽ കോളാറിൽ നിന്നുള്ള 55 വയസ്സുള്ള കെയർടേക്കറായ വിജയലക്ഷ്മിയെ, പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് കെയർടേക്കർമാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിജയലക്ഷ്മിയെ ജഡ്ജിയുടെ വസതി ഓഫീസിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.












