
ചെന്നൈ : ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച വിജയ് സർക്കാരിനെതിരെ തമിഴ്നാട് ഹൈക്കോടതി . യുഎസ് പൗരയായ ലോറ ഫ്രാൻസിസ് അയ്യങ്കാർക്കാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ശ്രീ അരുൾമിഗു അഭീഷ്ത വരദരാജ പെരുമാൾ ക്ഷേത്രത്തിൽ സർക്കാർ പ്രവേശനം വിലക്കിയത്. വിദേശ നാമത്തിന്റെയും അമേരിക്കൻ പൗരത്വത്തിന്റെയും മാത്രം അടിസ്ഥാനത്തിൽ അവർ ഒരു ക്രിസ്ത്യാനിയാണെന്ന് അനുമാനിച്ചായിരുന്നു വിലക്ക്.
എന്നാൽ ഒരു വ്യക്തിയുടെ ദേശീയതയോ വിദേശി നാമമോ വച്ച് അവരുടെ ഹിന്ദു വിശ്വാസത്തെ നിർണ്ണയിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി വ്യക്തമാക്കി. ഹിന്ദുമതം ലിബറൽ ആണ്. വിശ്വാസം സ്വീകരിക്കുന്നതിന് ഔപചാരിക ചടങ്ങോ മതപരിവർത്തന സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ലോറ യഥാർത്ഥ ഭക്തിയോടും പെരുമാറ്റത്തോടും കൂടി ഹിന്ദുമതം സ്വീകരിച്ചുവെന്നും അതിനാൽ മറ്റ് ഏതൊരു സ്ത്രീ ഹിന്ദു ഭക്തയേയും പോലെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനുള്ള പൂർണ്ണ അവകാശം അവർക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു മതത്തിലുള്ള ആഴമായ വിശ്വാസം കാരണം യുഎസ് പൗരയായ ലോറ ഫ്രാൻസിസ് വർഷങ്ങൾക്ക് മുമ്പ് ഹിന്ദുമതം സ്വീകരിച്ചിരുന്നു. 2023 സെപ്റ്റംബറിൽ, പരമ്പരാഗത ഹിന്ദു ആചാരങ്ങൾക്കനുസൃതമായി വരദ ബാലാജി വെങ്കടകൃഷ്ണൻ എന്ന ഹിന്ദു യുവാവിനെ അരുൾമിഗു അഭീഷ്ത വരദരാജ പെരുമാൾ ക്ഷേത്രത്തിൽ വച്ച് തന്നെ വിവാഹവും കഴിച്ചു.
വിവാഹത്തിനു ശേഷവും, വൈഷ്ണവ വിഭാഗത്തിന്റെ മതപരമായ ആചാരങ്ങൾ പാലിക്കുകയും യഥാർത്ഥ ഹിന്ദുവിശ്വാസിയായി ജീവിക്കുകയുമായിരുന്നു . 2024 ൽ ലോറ ഫ്രാൻസിസ് വീണ്ടും ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് വിവാദം ഉണ്ടായത് . അവരുടെ വിദേശ രൂപവും പേരും ചൂണ്ടിക്കാട്ടി അവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ ചിലർ എതിർത്തു. ഈ എതിർപ്പിനെത്തുടർന്ന്, ലോറയുടെ ഭർത്താവ് വരദ ബാലാജി തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കത്ത് എഴുതി.
തടസ്സമോ ഭയമോ ഇല്ലാതെ തന്റെ ഭാര്യയെ ഒരു ഹിന്ദു ഭക്തയായി ക്ഷേത്രത്തിൽ സ്വതന്ത്രമായി ആരാധന നടത്താൻ അനുവദിക്കണമെന്ന് അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു. ഇതിന് മറുപടിയായി, HR&CE വകുപ്പ് 2024 ഓഗസ്റ്റ് 10-ന് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിൽ, ലോറ ഫ്രാൻസിസിനെ ഒരു “അമേരിക്കൻ ക്രിസ്ത്യൻ സ്ത്രീ” ആയി വകുപ്പ് തിരിച്ചറിഞ്ഞുവെന്നാണ് പറയുന്നത്.
മറ്റ് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നത് ഒഴിവാക്കാൻ, ലോറയ്‌ക്ക് ക്ഷേത്രത്തിന്റെ പുറംഭാഗത്ത് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്നും; പ്രധാന ശ്രീകോവിലിലോ അകത്തെ ഭാഗങ്ങളിലോ പ്രവേശിക്കാൻ അവർക്ക് അനുവാദമില്ലെന്നും വകുപ്പ് വാദിച്ചു. തുടർന്ന്, ലോറ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിക്കുകയും വകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് റിട്ട് ഹർജി ഫയൽ ചെയ്യുകയും ചെയ്തു.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. HR&CE വകുപ്പിന്റെ നിലപാട് കോടതി പൂർണ്ണമായും നിരസിക്കുകയും ഭരണകൂടത്തിന്റെ നടപടികളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വാദം കേൾക്കുന്നതിനിടെ, ഹർജിക്കാരി ഒരു അമേരിക്കൻ പൗരയായതിനാൽ, ഉദ്യോഗസ്ഥർ അവർ ഒരു ക്രിസ്ത്യാനിയാണെന്ന് യാന്ത്രികമായി അനുമാനിക്കുകയായിരുന്നുവെന്ന് കോടതി പറയുന്നു.
അമേരിക്കക്കാരനാണെന്ന് മാത്രം പറഞ്ഞാൽ ഒരാളെ ക്രിസ്ത്യാനിയാക്കാനാകില്ല, വിദേശ നാമം ഉണ്ടായിരിക്കുന്നത് ഒരാളുടെ ഹിന്ദു വിശ്വാസത്തെ കുറയ്‌ക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി