Kerala

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

Published by
സുനില്‍ തളിയല്‍

തിരുവനന്തപുരം: കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് ലഭിക്കേണ്ടണ്ടവാടക വര്‍ഷങ്ങളായി കോര്‍പറേഷന് ലഭിക്കുന്നില്ല. പതിനായിരങ്ങളാണ് വാടകയിനത്തില്‍ കരാറുകാരന്‍ വാങ്ങുന്നത്. പക്ഷേ വര്‍ഷങ്ങളായി ഒരു രൂപ പോലും വാടകയിനത്തില്‍ കോര്‍പറേഷന് ലഭിച്ചിട്ടില്ല. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചടങ്ങുകള്‍ നടത്തുന്നതിനായി നിര്‍മിച്ച ഈ ഹാളിന്റെ നടത്തിപ്പും വരുമാനവും വര്‍ഷങ്ങളായി ചില പ്രാദേശിക സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലാണ്. ഈ വിഷയത്തില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്.

ഹാളിനായി കോര്‍പറേഷന്‍ നിശ്ചയിച്ച നിരക്കല്ല കരാറുകാരന്‍ ഈടാക്കുന്നത്. കല്യാണങ്ങള്‍ക്ക് 16,000 രൂപ മുതല്‍ 30,000 രൂപ വരെയും, എ സി സൗകര്യത്തോടെയാണെങ്കില്‍ 40,000 രൂപ വരെയും ഈടാക്കുന്നുണ്ട്. വ്യത്യസ്ത നിരക്കുകളാണ് ഓരോരുത്തരില്‍ നിന്ന് വാങ്ങുന്നത്. ഹാള്‍ വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് കോര്‍പറേഷന്റെ ഔദ്യോഗിക രസീതുകള്‍ നല്‍കാറില്ല. രസീത് ചോദിക്കുന്നവര്‍ക്ക് കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാത്ത, കരാറുകാരന്‍ സ്വന്തമായി അച്ചടിച്ച രസീതുകളാണ് നല്‍കുന്നത്.

സിപിഎം നേതാക്കളുമായുള്ള അടുത്തബന്ധം കാരണം, പരസ്യമായ ലേലം വിളികളില്ലാതെ വര്‍ഷങ്ങളായി കാരയ്‌ക്കാ മണ്ഡപം സ്വദേശിയായ കരാറുകാരനാണ് ഹാള്‍ നടത്തിപ്പ് നല്‍കിവന്നിരുന്നത്. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പരിപാടികള്‍ക്ക് വാടക വാങ്ങാറില്ലെന്നും അറിയുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ വി.വി. രാജേഷ് ഹാള്‍ സന്ദര്‍ശിക്കുകയും നടത്തിപ്പില്‍ സുതാര്യതയില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹാള്‍ പൂട്ടുകയും കരാറുകാരനില്‍ നിന്ന് താക്കോല്‍ തിരികെ വാങ്ങുകയും ചെയ്തു.

കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുടവന്‍മുഗള്‍ സര്‍വീസ് സഹ. ബാങ്ക്, പുതിയ കെട്ടിടം പണിതിട്ടും പഴയ സ്ഥലം ഒഴിയാന്‍ തയാറായിട്ടില്ല. വളരെ തുച്ഛമായ വാടകയ്‌ക്കാണ് ഇവിടെ ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. 2025 നവംബറില്‍ നവീകരിച്ച ഹാള്‍ അന്നത്തെ മേയര്‍ ആര്യ രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഹാളിന് മുടവന്‍മുഗള്‍ രാജശേഖരന്‍ കമ്മ്യൂണിറ്റി ഹാള്‍ എന്ന് പേര് മാറ്റുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കായി കോര്‍പറേഷന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും വരുമാനം രാഷ്‌ട്രീയ നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നാണ് പ്രധാന ആക്ഷേപം.

ബിജെപി ഭരണസമിതി അധികാരത്തില്‍ വന്നശേഷം, മുന്‍ ഭരണസമിതികളുടെ മൗനാനുവാദത്തോടെ നടന്നുവന്ന ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുകൊണ്ടുവരികയും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയും ചെയ്യുന്നത് സിപിഎമ്മിന്റെയും നേതാക്കളുടെയും സാമ്പത്തിക സ്രോതസിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. നഗരസഭാ ഭരണം നഷ്ടപ്പെടുകയും നഗരമേഖലകളിലെ നിയസഭാ സീറ്റുകളില്‍ പരാജയപ്പെടുകയും ചെയ്തതോടെ സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ് പൂര്‍ണമായും അടഞ്ഞു. കോര്‍പറേഷന്‍ മുന്‍ ഭരണസമിതി ചെയ്തുകൂട്ടിയ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്നതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. അതില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍.

Recent Posts