തിരുവനന്തപുരം: ‘അമ്മ”യിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രമേഷ് പിഷാരടിയുടെയും ശ്വേതാമേനോന്റെയും ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ സിദ്ദിഖ്, ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിച്ഛായ നഷ്ടം. മാത്രമാല്ല, പല വിഷയങ്ങളിലും താന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അമ്മയുടെ പ്രസിഡന്‍റ് പദവി രാജിവെയ്‌ക്കില്ലെന്നുമുള്ള ശ്വേതാമേനോന്റെ നിലപാട് വലിയ ഊരാക്കുടുക്കിലേക്ക് സംഘടനയെ എത്തിക്കുകയാണ്.
അതിനിടെ ജൂലായ് നാല് ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അന്‍സിബ, ഉഷ ഹസീന, മാലാ പാര്‍വ്വതി എന്നിവര്‍. ഇനി ഇവര്‍ കൂടി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതോടെ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയ്‌ക്ക് പരിഹരിക്കാനാവുന്നതിലും അപ്പുറത്തേക്ക് അമ്മയുടെ പ്രതിസന്ധി നീളുമെന്നുറപ്പായി.
ഇതുവരെ ശ്വേതാമേനോനെ അന്‍സിബ ഒതുക്കി എന്ന രീതിയിലുള്ള കാര്യങ്ങളാണ് അമ്മ ജനറല്‍ ബോഡി യോഗത്തെക്കുറിച്ച് പുറത്തുവന്നത്. എന്നാല്‍ രമേഷ് പിഷാരടിയും ശ്വേതാമേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് അമ്മ ജനറല്‍ ബോഡിയില്‍ ശ്വേതാമേനോന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളായ സ്ത്രീകളെ എങ്ങിനെയാണ് ഒരു പറ്റം പുരുഷന്‍മാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതെന്ന ചിത്രം തെളിഞ്ഞുവന്നിരിക്കുന്നത്. നടന്‍മാരായ സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ തുടങ്ങി ഒരു ലോബി അതിശക്തമായി ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭാരവാഹികളെ കടന്നാക്രമിച്ച കാര്യങ്ങള്‍ പുറത്തുവന്നത്.
സംസാരിക്കാന്‍ ശ്രമിച്ച മല്ലികാ സുകുമാരന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെന്നും അനൂപ് ചന്ദ്രനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കൊല്ലം തുളസി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടസ്സപ്പെടുത്തിയെന്നും കേട്ടല്‍ അറയ്‌ക്കുന്ന വിധം തന്നെ സിദ്ധിഖ്, ബാബുരാജ് ഉള്‍പ്പെടെയുള്ള വിഭാഗം അധിക്ഷേപിച്ചുവെന്നും താന്‍ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും ശ്വേതാമേനോന്റെ രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. അന്ന് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ തനിക്കെതിരെ നടന്ന അധിക്ഷേപങ്ങളുടെയും അരങ്ങേറിയ അക്രമങ്ങളുടെയും വ്യക്തമായ തെളിവ് തന്റെ കൈവശമുണ്ടെന്നും ശ്വേതാമേനോന്‍ രമേഷ് പിഷാരടിയെ അറിയിക്കുന്നുമുണ്ട്.
















