Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എല്‍. സന്തോഷ്
കൗണ്‍സിലര്‍, കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍

ചില മനുഷ്യര്‍ ജീവിതംകൊണ്ട് മാത്രം ജീവിക്കുന്നില്ല; അവര്‍ സ്പര്‍ശിച്ച മനസ്സുകളിലൂടെയും തെളിച്ചുവെച്ച മൂല്യങ്ങളിലൂടെയും കാലത്തെ അതിജീവിക്കുന്നു. അത്തരമൊരു വ്യക്തിത്വമായിരുന്നു സ്വര്‍ഗീയ ആമേട വാസുദേവന്‍ നമ്പൂതിരി.

ഉദയംപേരൂരിന്റെ ആത്മീയ പാരമ്പര്യത്തിന്റെ പ്രതീകമായ ആമേട മനയില്‍ ജനിച്ച അദ്ദേഹത്തിന് ജന്മം കൊണ്ട് ലഭിച്ച മഹത്വം ഒരിക്കലും മനുഷ്യര്‍ക്കിടയില്‍ അകലം സൃഷ്ടിക്കാന്‍ അദ്ദേഹം ഉപയോഗിച്ചില്ല. മറിച്ച്, മനുഷ്യനെ മനുഷ്യനായി കാണാനും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ ഒരുപോലെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും അദ്ദേഹം ജീവിതം മുഴുവന്‍ ശ്രമിച്ചു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ മഹത്വം.

ആത്മീയത അദ്ദേഹത്തിന് ആചാരങ്ങളില്‍ ഒതുങ്ങിയിരുന്നില്ല; അത് ജീവിതദര്‍ശനമായിരുന്നു. വിനയത്തിലും അച്ചടക്കത്തിലും കരുണയിലും സേവനത്തിലും പ്രതിഫലിച്ച ആത്മീയത. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കണ്ടുമുട്ടിയവര്‍ ഒരു പദവിയുള്ള വ്യക്തിയെ മാത്രമല്ല, വിശ്വസിക്കാവുന്ന ഒരു മനുഷ്യനെയാണ് കണ്ടിരുന്നത്.

രാഷ്‌ട്രീയ സ്വയംസേവക സംഘം എറണാകുളം മാനനീയ വിഭാഗ് സംഘചാലക് എന്ന നിലയിലും, ഔദ്യോഗി ജീവിതത്തില്‍ വെള്ളൂര്‍ എച്ച്എന്‍എല്ലിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്ന നിലയിലും അദ്ദേഹം വഹിച്ച ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന്റെ സംഘാടനപാടവത്തിന്റെയും നേതൃപാടവത്തിന്റെയും തെളിവുകളായിരുന്നു. എന്നാല്‍ ആ പദവികളേക്കാള്‍ അദ്ദേഹത്തെ ഉയര്‍ത്തിനിര്‍ത്തിയത് സമൂഹത്തോടുള്ള പ്രതിബദ്ധതയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ നേതൃത്വം എന്നും മാതൃകാപരമായിരുന്നു.

സമൂഹത്തിലെ സാധാരണ മനുഷ്യരുടെ നിശ്ശബ്ദ വേദനകള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിനൊരു പ്രത്യേക ഹൃദയമുണ്ടായിരുന്നു. വര്‍ഷംതോറും അര്‍ഹരായ കുടുംബങ്ങള്‍ക്ക് പശുവും കിടാവും ദാനമായി നല്‍കുന്ന ഗോദാനവും, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് മാസം തോറും ധനസഹായം എത്തിച്ചുനല്‍കിയതും വെറും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ല; മനുഷ്യനോടുള്ള അദ്ദേഹത്തിന്റെ കരുണയുടെ സ്വാഭാവിക പ്രകടനങ്ങളായിരുന്നു. സഹായം ചെയ്യുമ്പോള്‍ അദ്ദേഹം ഒരിക്കലും അവരുടെ ജാതിയോ മതമോ രാഷ്‌ട്രീയമോ നോക്കിയിരുന്നില്ല; അവരുടെ ആവശ്യങ്ങളെ മാത്രം കണ്ടു.

വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്സ്.എസ്സിലെ പൂര്‍വവിദ്യാര്‍ത്ഥി എന്ന നിലയില്‍ ആ വിദ്യാലയത്തോടും ശാഖയുടെ കീഴിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തോടും പുലര്‍ത്തിയിരുന്ന ആത്മബന്ധം ജീവിതാവസാനംവരെ അദ്ദേഹം കാത്തുസൂക്ഷിച്ചു.

വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സംരംഭങ്ങളിലുമെല്ലാം കൂടാതെ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവേളയിലും പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും ശാഖാ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ അടുത്തറിയാന്‍ എനിക്ക് സാഹചര്യം ഒരുക്കിയിത്. ആവശ്യഘട്ടങ്ങളില്‍ സ്‌നേഹത്തോടെ ഉപദേശിക്കുകയും, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ശബ്ദമായി പിന്തുണയ്‌ക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വഭാവം ഇന്നും ഞങ്ങളുടെ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്കായി നല്‍കിയ ഉപദേശങ്ങളും പിന്തുണയും സാമ്പത്തിക സഹായവും അനേകം തലമുറകളുടെ ഭാവിക്ക് കരുത്തായി.

ഒരു ഗ്രാമത്തിന്റെ സ്പന്ദനം തിരിച്ചറിയാന്‍ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഉദയംപേരൂരിന്റെ വളര്‍ച്ചയും വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക ഐക്യവും അദ്ദേഹത്തിന്റെ ജീവിതചിന്തയുടെ ഭാഗമായി മാറിയത്. ഒരു വ്യക്തിയുടെ വിജയം സ്വന്തം വിജയമല്ല, സമൂഹത്തിന്റെ മുന്നേറ്റമാണ് യഥാര്‍ഥ നേട്ടമെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു.

ചില വേര്‍പാടുകള്‍ നികത്താനാവില്ല. ആമേട വാസുദേവന്‍ നമ്പൂതിരിയുടെ വിയോഗവും അത്തരത്തിലൊന്നാണ്. എന്നാല്‍ മനുഷ്യസ്‌നേഹത്തിന്റെയും സേവനത്തിന്റെയും വിനയത്തിന്റെയും വെളിച്ചം പകര്‍ന്ന ആ ജീവിതം അവസാനിച്ചിട്ടില്ല; അത് അദ്ദേഹം സ്പര്‍ശിച്ച അനേകം ജീവിതങ്ങളിലൂടെ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

കാലം മുന്നോട്ടുപോകും. തലമുറകള്‍ മാറും. എന്നാല്‍ ഈ നാടിനെ സ്‌നേഹിക്കുന്ന ഓരോ മനസ്സിലും, നന്മയെ വിലമതിക്കുന്ന ഓരോ ഹൃദയത്തിലും, ആമേട വാസുദേവന്‍ നമ്പൂതിരി എന്ന പേര് എന്നും ആദരവോടെയും സ്‌നേഹത്തോടെയും സ്മരിക്കപ്പെടും. ആ മഹനീയ വ്യക്തിത്വത്തിന് പ്രണാമം

Recent Posts