Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുമായി ബന്ധപ്പെട്ടുള്ള നഷ്ടം നികത്താൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ് നൽകാൻ സർക്കാർ തീരുമാനം. ആറുമാസത്തേയ്‌ക്ക് സർക്കാർ ഗ്യാരന്റിയിലാണ് ഓവർ ഡ്രാഫ്റ്റ് അനുവദിക്കുന്നത്. പ്രിയദർശിനി പദ്ധതിയിലൂടെ ദിവസേന ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് വരുമാന നഷ്ടം വരുന്നതെന്നാണ് കണ്ടെത്തൽ.

പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുന്‍പ് പ്രതിദിനം 10 ലക്ഷം സ്ത്രീകള്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് നിലവിലത് 15 ലക്ഷമായി ഉയര്‍ന്നു. ഇതുവഴി കെഎസ്ആര്‍ടിസിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടാകുന്നത്.

അതേസമയം, സ്ത്രീകൾക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഓർഡിനറി ബസുകൾ വരും. ഫാസ്റ്റ് പാസഞ്ചർ മാത്രമുള്ള റൂട്ടുകളിലാണ് ഈ ബസുകൾ അനുവദിക്കുകയെന്നാണ് വിവരം. ജീവനക്കാർക്കുള്ള കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യാനും ആലോചനയുണ്ട്.