ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടിപ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വിഹിതം തടയാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ സിന്ധു നദീജല കരാർ നിറുത്തിവയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ നേരത്തേയും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.
പാകിസ്ഥാനിലെ ജനസംഖ്യയുടെ 40-50 ശതമാനം പേരും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നുവെന്നിരിക്കെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ മുഴുവനായും, രാജ്യത്തെ തൊഴിലിന്റെ 50 ശതമാനവും, സമ്പദ്‌വ്യവസ്ഥയുടെ 25 ശതമാനവും നിയന്ത്രിക്കാൻ മറ്റൊരാൾ ശ്രമിക്കുകയാണെന്നും മന്ത്രിയായ മുസാദിക് മാലിക് ആരോപിച്ചു. ആരെങ്കിലും പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം തടയാൻ ശ്രമിക്കുകയാണെങ്കിൽ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് പാകിസ്ഥാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
‘നമ്മുടെ അയൽരാജ്യത്തെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട്. ഒരുതുള്ളി വെള്ളംപോലും അതിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. നമ്മുടെ ജലവിതരണത്തിന് തടസം നിൽക്കുന്ന ആ കൈകൾ ഞങ്ങൾ വെട്ടിക്കളയുക തന്നെചെയ്യും’-മുസാദിക് മാലിക്ക് പറഞ്ഞു. ഭീഷണിയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സിന്ധു നദീജല ഉടമ്പടി നിയമപരമായി നിലനിൽക്കുന്നതാണെന്നും അത് താത്കാലികമായി നിറുത്തിവയ്‌ക്കാൻ കഴിയില്ലെന്നുമാണ് പത്രസമ്മേളനത്തിൽ പങ്കെടുത്ത വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പറഞ്ഞത്. ഇന്ത്യയുടെ നിലപാട് ഒരുവേദിയിലും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഉടമ്പടി ഇപ്പോഴും പ്രാബല്യത്തിലുണ്ട് .പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും നമ്മുടെ ജലം നമ്മുടെ ജീവരേഖയാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരാർ കൂട്ടിച്ചേർത്തു.
സിന്ധുനദീജല ഉടമ്പടിയെക്കുറിച്ചുള്ള ആദ്യത്തെ അന്താരാഷ്‌ട്ര സെമിനാർ ഇന്ന് ഇസ്ലാമാബാദിൽ നടത്തുമെന്നും വിദേശ പ്രതിനിധികളും നിയമ, ജല വിദഗ്‌ദ്ധർ ഉൾപ്പെടെയുള്ളവർ സെമിനാറിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
















