ന്യൂദല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി അതിന്റെ നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടത്തുന്ന സമരം ആറിത്തണുക്കുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, ദല്‍ഹിയിലെ ചില സര്‍വ്വകലാശാലകളില്‍ നിന്നുള്ള ചില ഇടത് വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഇടയ്‌ക്കിടെ വന്നുപോകുന്നതല്ലാതെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയ്‌ക്കോ കേന്ദ്ര സര്‍ക്കാരിനോ എതിരെ വിദ്യാര്‍ര്‍ത്ഥികളുടെ വന്‍രോഷം ആളിക്കത്തിക്കാന്‍ സമരത്തിന് സാധിച്ചില്ല.
കടുത്ത ചൂടില്‍ ജന്തര്‍മന്ദറിനെ വൃക്ഷച്ചുവട്ടില്‍ അഭയം തേടിയിരിക്കുന്ന ഏതാനും ചിതറിയ ചെറു സംഘങ്ങളായി സമരക്കാര്‍ ചുരുങ്ങിയിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ പിന്നില്‍ നിന്നും സഹായിക്കുന്നുണ്ടെന്ന് പറയപ്പെടുന്നെങ്കിലും ആര്‍ക്കും സമരത്തിന് ആയിരക്കണക്കായ വിദ്യാര്‍ത്ഥിസമൂഹത്തെ സമരവേദിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല.
നീറ്റ് പുനപരീക്ഷ കുറ്റമറ്റ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചതിന് വന്‍കയ്യടിയാണ് ദേശീയ തലത്തില്‍ ഉയരുന്നത്. പരീക്ഷയെഴുതിയ 22.7 ലക്ഷം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഹാപ്പിയാണ്. വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളില്‍ കടത്തിവിടാത്ത സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി സമരക്കാര്‍ വിവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരീക്ഷാനടത്തിപ്പിലെ കുറ്റമറ്റ കണിശത എല്ലാവരെയും തൃപ്തരാക്കി. വിവിധ രാജ്യങ്ങില്‍ നുണകളും അര്‍ധസത്യങ്ങളും കാട്ടുതീ വേഗതയില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ടെലഗ്രാം എന്ന ആപ് പരീക്ഷാദിവസങ്ങളില്‍ നിരോധിച്ചതോടെ ശത്രുക്കളുടെ വ്യാജപേപ്പര്‍ പ്രചരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സൈന്യം തന്നെയാണ് പ്രത്യേക ഹെലികോപ്റ്ററുകളില്‍ പരീക്ഷാ പേപ്പറുകള്‍ എത്തിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു.
തെറ്റായ ഇലക്ട്രോണിക് സിഗ്നലുഖളെ തുരത്തുന്ന ജാമറുകളും എല്ലായിടത്തും ഉപയോഗിച്ചിരുന്നു. ഉപഗ്രഹ നിരീക്ഷണങ്ങളും നടത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശക്തമായ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷ വന്‍വിജയമായി. ഇതോടെ കേന്ദ്രവിദ്യാഭ്യാസമന്ത്രിയ്‌ക്കതിരെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച അസംതൃപ്തി കെട്ടു. അതാണ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ ദല്‍ഹിയിലെ സമരത്തിന് വിഘാതമായത്.
















