
തിരുവനന്തപുരം ; കോർപ്പറേഷൻ ഭരണസമിതിയ്‌ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ഒരിക്കലും പാസാകാൻ പോകുന്നില്ലെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താലും അവരുടെ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകുമെന്നും മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള രാഷ്‌ട്രീയ നീക്കങ്ങൾ തങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യ സംവിധാനത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് നിയമപരമായി അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയിലെ ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത് . . തങ്ങൾ ഭരണത്തിൽ എത്തിയപ്പോൾത്തന്നെ ഇത്തരം രാഷ്‌ട്രീയ വെല്ലുവിളികളും ആറുമാസത്തിലൊരിക്കലുള്ള അവിശ്വാസപ്രമേയങ്ങളും മുന്നിൽ കണ്ടിരുന്നു.
മാസത്തിൽ ഒന്നുവീതം അവിശ്വാസപ്രമേയങ്ങൾ വന്നാലും നേരിടാൻ ബി.ജെ.പി ഭരണസമിതി സജ്ജമാണ്. ഇതിനെ വളരെ പോസിറ്റീവായി മാത്രമാണ് കാണുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയത്തിലും കൗൺസിലിൽ കൃത്യമായ ചർച്ചയ്‌ക്ക് തയ്യാറാണ് . . സി പി എം നേതാക്കളാണ് കോർപ്പറേഷന്റെ പല സ്വത്തുക്കളും നിലവിൽ കൈകാര്യം ചെയ്യുന്നത്. അതിൽ നിന്നുള്ള വരുമാനം അവർ സ്വന്തമാക്കുകയാണ്.
ഈ വരുമാന ചോർച്ചയുടെ അടിവേരറുക്കാൻ ബി ജെ പി ഭരണസമിതി തീരുമാനിച്ചതോടെ സി പി എം വലിയ അങ്കലാപ്പിലാണ്. കോൺഗ്രസിന്റെ അവിശ്വാസ നീക്കത്തെ പരിഹസിച്ച മേയർ, കേരളത്തിലും ‘ഇന്ത്യ’ മുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു.
ശബരിനാഥ് ആന്തൂറിയം പൂ നൽകുമ്പോൾ എസ് പി ദീപക് അവിലോസ് ഉണ്ട നൽകുക എന്നതായിരുന്നു ഡീൽ. ഇപ്പോൾ ശബരിനാഥൻ ആന്തൂറിയം പൂവുമായി നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദീപക് അവിലോസ് ഉണ്ട നൽകുന്നുമില്ല. മുൻ മന്ത്രി നൽകാൻ പറയുന്നു. വി ജോയ് വേണ്ടെന്ന് പറയുന്നു. ഇതാണ് നിലവിൽ ഇവിടത്തെ സ്ഥിതി.ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട… ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. 35 സീറ്റുമായി മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് എങ്ങനെ തിരുവനന്തപുരം നഗരസഭയിൽ 20 സീറ്റുകളിലേക്ക് ഒതുങ്ങി
കോൺഗ്രസ്സിനെ പിന്തുണക്കാം എന്നാണ് സിപിഎം കരുതുന്നത് എങ്കിൽ ജനങ്ങൾ മറുപടി നൽകും.അവിശ്വാസപ്രമേയം പാസാകാൻ പോകുന്നില്ല. കേരളം മുഴുവൻ അവർ നാണം കെടും. അവർ ഒന്നായാൽ ചാത്തന്നൂർ എംഎൽഎ ഗോപകുമാർ പിണറായി വിജയനെ മാറ്റി അടുത്ത പ്രതിപക്ഷ നേതാവാകും, – രാജേഷ് പറഞ്ഞു