Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

ലക്ഷ്മിപ്രിയയുടെ സംഘപരിവാര്‍ ബന്ധമാണോ എതിര്‍ലോബിക്ക് അലര്‍ജിയാകുന്നതെന്ന് സംശയിക്കപ്പെടുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നടി ലക്ഷ്മിപ്രിയയെും അവര്‍ക്കൊപ്പമുള്ളവരെയും തൂത്തെറിയാന്‍ വന്‍നീക്കം നടക്കുന്നതായി ലക്ഷ്മീപ്രിയയുമായി അടുപ്പമുള്ളവര്‍ സംശയിക്കുന്നു. ലക്ഷ്മിപ്രിയയുടെ സംഘപരിവാര്‍ ബന്ധമാണോ എതിര്‍ലോബിക്ക് അലര്‍ജിയാകുന്നതെന്ന് സംശയിക്കപ്പെടുന്നു. പക്ഷെ ഈ ശക്തികള്‍ ഇരുളിന്റെ മറവില്‍ ഇരുന്നാണ് കരുനീക്കം നടത്തുന്നതെന്ന് ലക്ഷ്മിപ്രിയയുമായി അടുപ്പമുള്ളവര്‍ സംശയിക്കുന്നു.

അന്‍സിബ ലക്ഷ്മിപ്രിയയ്‌ക്ക് നേരെ നടത്തുന്ന യുദ്ധത്തിന് ഇപ്പോഴത്തെ ഭരണപക്ഷത്തിലെ ആരൊക്കെയോ ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ വേണ്ടത്ര ക്ലച്ച് പിടിക്കുന്നില്ലെന്നും കരുതപ്പെടുന്നു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അന്‍സിബയെ ചോദ്യം ചെയ്തതിനെതിരെ അന്‍സിബ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും കാര്യമായ നടപടി എടുത്തില്ല.

അതിന് ശേഷമാണ് വ്ളോഗറായ അദുല്‍ വ്ളോഗ്സിന്റെ അദുല്‍ ലക്ഷ്മിപ്രിയ ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന നിലയില്‍ അപകീര്‍ത്തികരമായ വ്ളോഗ് ചെയ്തത്. ലക്ഷ്മിപ്രിയ പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും, സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും ഇയാൾ ആരോപിച്ചിരുന്നു. തന്റെ പഴയകാലത്തെ മോശം കാര്യങ്ങളെല്ലാം പുറത്തുവരുമെന്ന് കരുതിയാണ് മറ്റുള്ളവരെ ലക്ഷ്മിപ്രിയ കടന്നാക്രമിക്കുന്നതെന്നായിരുന്നു അദുല്‍ വ്ളോഗ്സില്‍ അദുല്‍ ഉയര്‍ത്തിയ മറ്റൊരു ആരോപണം. ഈ അധിക്ഷേപങ്ങൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കൊച്ചി സൈബര്‍ സെല്ലിലും ലക്ഷ്മിപ്രിയ ഔദ്യോഗികമായി പരാതിയും നൽകി. “നെറികേടുകള്‍ പറഞ്ഞ് അരിവാങ്ങുന്ന പരമന്മാരോട് വളയ്‌ക്കാം പക്ഷെ ഒടിക്കരുത് എന്നാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. എന്നെക്കുറിച്ച് എന്റെ വീട്ടില്‍ വന്നുനിന്നു കണ്ടതുപോലെ, എനിക്ക് കള്ളൊഴിച്ചുതന്നതുപോലെ പോസ്റ്റ് ഇടുമ്പോള്‍ ഞാനും പരസ്യം കൊടുക്കണമല്ലോ?” – കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ പോകുമ്പോള്‍ ലക്ഷ്മീപ്രിയ നടത്തിയ പ്രതികരണമാണിത്.

ഇപ്പോള്‍ അദുല്‍ വ്ളോഗ്സിന് പിന്നാലെ മിഥിലാജ് എന്ന ലക്ഷ്മി പ്രിയയ്‌ക്ക് സെക്സ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും മകളുടെ പേരിലുള്ള സൊസൈറ്റിയുടെ പിന്നില്‍ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്നും സത്യങ്ങളെല്ലാം അന്‍സിബയ്‌ക്കറിയാമെന്നുമാണ് മിഥിലാജ് എന്ന ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജ് ആരോപിച്ചിരിക്കുന്നത്. അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഹില്‍പാലസ് വനിതാ സെല്ലില്‍ നല്‍കിയ പരാതിയുടെ പൂർണ്ണരൂപവും മിഥിലാജ് പുറത്തുവിട്ടിരിക്കുകയാണ്. വിവരാവകാശനിയമപ്രകാരം ലഭിച്ചതെന്ന് പറഞ്ഞാണ് ഈ പരാതിയുടെ പകർപ്പ് മിഥിലാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ തന്നെയാണ് ഒരു ലോബി ഉന്നം വെച്ച് നീങ്ങുന്നതെന്ന് ഉറപ്പായി. ഇതില്‍ ഭരണപക്ഷത്തുനിന്നുള്ളവരുടെ സഹായം കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അറിയാനുള്ളത്.

ഇതിന് മുന്‍പേ ലക്ഷ്മിപ്രിയയ്‌ക്കെതിരെ വന്‍ ആരോപണങ്ങളുമായി നടി ഉഷയും രംഗത്ത് വന്നിരുന്നു. ഉഷയും അന്‍സിബയും ഉയര്‍ത്തുന്ന പല പരാതികളിലും ആവര്‍ത്തിക്കുന്നത് ജിഹാദി എന്ന് വിളിച്ചു എന്ന പരാതിയാണ്. ഇത്തരം ആരോപണത്തിന് പിന്നില്‍ ലക്ഷ്മിപ്രിയയെ സംഘപരിവാര്‍ ലേബലില്‍ പൂട്ടാനുള്ള ശ്രമമാണെന്ന് വേണം കരുതാന്‍.

ഇതുവരെ അന്‍സിബ, അദുല്‍ വ്ളോഗ്സ്, നടി ഉഷ, വീഡിയോ പ്രൊഡ്യൂസര്‍ മിഥിലാജ് എന്നിങ്ങനെ നാല് പേരാണ് ലക്ഷ്മിപ്രിയയ്‌ക്കെതിരെ എത്തിയിരിക്കുന്നത്. നീന കുറുപ്പും മായ വിശ്വനാഥും ലക്ഷ്മിപ്രിയയെ ആക്രമിച്ചിരുന്നു. ലോകത്തുള്ള എല്ലാവർക്കും നാറ്റമാണ് ലക്ഷ്മി പ്രിയയെന്നും അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്തെന്നും അതുകൊണ്ടാണ് അവള്‍ രാജിവച്ചതെന്നും നീന കുറുപ്പ് പറഞ്ഞിരുന്നു. ആ സ്ത്രീ വരാന്‍ പാടില്ല. ലോകത്തിലെ എല്ലാവര്‍ക്കും നാറ്റമാണവര്‍ എന്നായിരുന്നു നീനാ കുറുപ്പ് പറഞ്ഞത്. അന്‍സിബയെ വാനോളം പുകഴ്‌ത്തിയും ലക്ഷ്മിപ്രിയയെ ആക്രമിച്ചും രംഗത്ത് വന്ന മറ്റൊരാള്‍ മാലാ പാര്‍വ്വതിയാണ്. ഇവരെ ലക്ഷ്മിപ്രിയ ഒറ്റയ്‌ക്ക് നേരിടുകയാണ്. ലക്ഷ്മിപ്രിയ. “ഒരു കാര്യം ഞാന്‍ തീര്‍ത്തുപറയാം. എനിക്ക് നിങ്ങള്‍ കാണുന്ന അഹങ്കാരം. അത് അഹങ്കാരമല്ല, അത് എന്റെ ആത്മവിശ്വാസമാണ്. എനിക്ക് പിന്നില്‍ അല്ല ആള്‍ ഉള്ളത്. മുന്നില്‍ ആണ്. ഈശ്വരന്‍ ആണ് എന്നെ മുന്നില്‍ നടന്ന് നയിക്കുന്ന ശക്തി. “- ലക്ഷ്മിപ്രിയ പറയുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ലക്ഷ്മിപ്രിയയ്‌ക്കെതിരെ പുതിയൊരു ആരോപണം കൂടി അന്‍സിബ ഉയര്‍ത്തി. ലക്ഷ്മിപ്രിയ ലക്ഷങ്ങള്‍ നല്‍കി പിആര്‍ ഏജന്‍സിയെക്കൊണ്ട് വേട്ടയാടുന്നു എന്നതായിരുന്നു ഈ ആരോപണം. വിവാദം കത്തിച്ചുനിര്‍ത്താന്‍ അന്‍സിബ വീണ്ടും ആ ആരോപണം ആവര്‍ത്തിച്ചു:”എന്നെ ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി…”. ഈ ആരോപണം ഇടയ്‌ക്കിടെ ഉയര്‍ത്തുന്നതിലൂടെ ലക്ഷ്മിപ്രിയയെ സംഘപരിവാര്‍ ലേബലില്‍ തളച്ചുനിര്‍ത്താനാണ് ശ്രമം. ശ്വേതാമേനോനെയും തന്നെയും അമ്മയില്‍ നിന്നും ഇറക്കിവിട്ടത് .സിദ്ധിഖ് ഇക്ക, ഇടവേള ബാബു, ബാബു രാജ് എന്നിവരുടെ നേതൃത്വത്തിലാണെന്ന് കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ പരസ്യമായി ആരോപിച്ചതോടെ വിവാദം കൂടുതല്‍ ശക്തിപ്പെടുകയാണ്.

രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി വന്നിട്ടും ആ കമ്മിറ്റിക്ക് പരിഹരിക്കാന്‍ കഴിയുന്നതിനും അപ്പുറത്തേക്ക് പ്രശ്നം നീണ്ടുപോയിരിക്കുന്നു. അമ്മ പിളരുക മാത്രമാണ് ഇതിന് പോംവഴിയെന്നും ചിലര്‍ നിരീക്ഷിക്കുന്നു.

 

Recent Posts