പത്തനംതിട്ട: ഹൈന്ദവ ആരാധനകളെയും ക്ഷേത്ര സങ്കല്‍പ്പത്തെയും ദേവീദേവന്മാരെയും അധിക്ഷേപിക്കുന്ന ധ്യാന ശുശ്രൂഷകളാണ് വിവാദ പാസ്റ്റര്‍ ബിനു വാഴമുട്ടത്തിന്റേതെന്നു നാട്ടുകാര്‍. ഇത് വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. കുടുംബം നശിപ്പിക്കാന്‍ ഭദ്രകാളിയുടെ ചിത്രം സ്ഥാപിച്ചു എന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരു വീഡിയോ ഏറെ പ്രചരിച്ച് കഴിഞ്ഞു. ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്നതായും ആരോപണമുണ്ട്.
നിര്‍ധന കുടുംബത്തിലെ കുട്ടികളെ പഠനത്തിനെന്ന് പറഞ്ഞ് ഏറ്റെടുത്തു ജോലി ചെയ്യിക്കുന്ന വാര്‍ത്തയാണ് ഇയാള്‍ക്കെതിരെ ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ബിനു നിര്‍മിക്കുന്ന ആഡംബര വീട്ടില്‍ കുട്ടികളെക്കൊണ്ട് കല്ലും മണ്ണും ചുമപ്പിക്കുന്നു എന്ന മൊഴി പുറത്തുവന്നിട്ടും കേസ് എടുക്കാന്‍ പോലീസ് തയാറായിട്ടില്ല. ഓമല്ലൂര്‍ ഇലാഹിം വര്‍ഷിപ്പ് സെന്ററില്‍ കുട്ടികള്‍ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നതായി ശിശുക്ഷേമ സമിതിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി സമ്മതിച്ചിരുന്നു. കൂടാതെ ബിനു നടത്തുന്ന വൃദ്ധകേന്ദ്രത്തില്‍ പീഡനം നടക്കുന്ന വിവരം ജീവനക്കാരും ഇരകളായ അന്തേവാസികളും പുറത്ത് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഒരു കോണ്‍ഗ്രസ് എംപിയാണ് ഇയാളെ സംരക്ഷിക്കുന്നത്.
മതസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരനും ജനറല്‍ സെക്രട്ടറി അനി
ല്‍ വിളയിലും പറഞ്ഞു.
ദാരിദ്ര്യം, രോഗം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവ മുതലാക്കിയാണ് പ്രലോഭനത്തിലൂടെ മതംമാറ്റം. ബിനു വാഴമുട്ടത്തിന്റെ തോന്ന്യവാസങ്ങള്‍ക്ക് സാക്ഷിയായ രഞ്ജിത്ത് എന്ന കാര്‍ ഡ്രൈവറെ പീഡന കേസില്‍ പെടുത്തി മൂന്ന് മാസമാണ് ജയിലില്‍ അടച്ചത്. ഒടുവില്‍ കോടതി അയാളെ വെറുതെ വിടുകയായിരുന്നു.
ബിനുവിന്റെ ദുരൂഹ സാമ്പത്തിക സ്രോതസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഇയാള്‍ക്ക് തീവ്രവാദ സംഘടനായ എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. വാഴമുട്ടത്തെ ന്യായീകരിച്ച് ആദ്യം രംഗത്തെത്തിയത് എസ്ഡിപിഐ ആണ്.











