Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ഇന്നലെ അന്തരിച്ച ഭാഗവതാചാര്യന്‍ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Published by
മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി

വേദം സ്വരിച്ചു ചൊല്ലിയ നാവുകൊണ്ട് വേദസാരമായ ഭാഗവതത്തില്‍ സ്വരഗംഗ തീര്‍ത്ത പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയെന്ന കേശവേട്ടന്‍ ഭാഗവതസ്വരൂപിയായ ഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചു. ഭാഗവത ഗുരുനാഥനായ സ്വാമി ഗുരുവായൂരപ്പദാസിന്റെ ശിഷ്യനായി സാക്ഷാല്‍ ഗുരുവായൂരപ്പന്റെ ദാസനായി നാലു പതിറ്റാണ്ടോളം ഭാഗവത ഉപാസന നടത്തിയ ആത്മീയ ജ്യോതിസ്സായിരുന്നു അദ്ദേഹം.

സ്വാമി ഗുരുവായൂരപ്പദാസിന്റെ ജന്മദിനമായ മിഥുനത്തിലെ ചോതി നക്ഷത്രത്തില്‍ നിര്‍ജ്ജല ഏകാദശിയിലാണ് കേശവേട്ടന്‍ ഭഗവാനില്‍ ലയിച്ചത്.

പെരുമ്പള്ളി അഷ്ടമൂര്‍ത്തി നമ്പൂതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മൂത്ത പുത്രനായി പിറന്ന കേശവന്‍ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വിദ്യാഭ്യാസത്തിനുശേഷം 1985ലാണ് സ്വാമി ഗുരുവായൂരപ്പദാസിന്റെ ശിഷ്യത്വം സ്വീകരിച്ചത്. പിന്നീടങ്ങോട്ട് നാലുപതിറ്റാണ്ടുനീണ്ട ഭാഗവത സപര്യ: ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍, ഭാരതത്തിനകത്തും പുറത്തും നൂറുകണക്കിന് സപ്താഹങ്ങള്‍, നിരവധി ശിഷ്യഗണങ്ങള്‍.

ശുദ്ധമായ, ശക്തമായ, പ്രൗഢഗംഭീരമായ വാഗ്‌ധോരണി. ശ്രോതാക്കളെ ഭാഗവതത്തിലേക്കാകര്‍ഷിക്കുന്ന പ്രഭാഷണശൈലി. അമേരിക്കയിലെ കേശവേട്ടന്റെ സപ്താഹത്തിന് ശേഷം ഡാലസില്‍ അമ്പലമുയര്‍ന്നു. ദുബായ്, അമേരിക്കയിലെതന്നെ ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലും സപ്താഹങ്ങളും പ്രഭാഷണങ്ങളും നടത്തി. 2008ല്‍ തൃശൂരില്‍ നടന്ന അഖില ഭാരത ഭാഗവത സത്രത്തിന്റെ മുഖ്യസംഘാടകനായിരുന്നു. തൃശൂര്‍ ബ്രഹ്മസ്വം മഠത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഒറ്റപ്പാലം മായന്നൂരിലെ തണല്‍ എന്ന സാംസ്‌കാരിക ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നു. ഏറെക്കാലം വൃന്ദാവനത്തില്‍ താമസിച്ചിരുന്നു. കൊറോണക്കാലത്താണ് വീണ്ടും നാട്ടിലെത്തിയത്. സ്വാമി ഗുരുവായൂരപ്പദാസ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ തുടങ്ങിവച്ച സപ്താഹം കേശവേട്ടന്റെ നേതൃത്വത്തില്‍ മുടങ്ങാതെ നടന്നു വന്നിരുന്നു. സപ്താഹാചാര്യന്മാരുടെ കൂട്ടായ്‌മയായ ഭാഗവതയോഗത്തിന്റെ മുഖ്യ ഉപദേശകനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്‍ ഊട്ടുന്നതായി സങ്കല്‍പിച്ചുള്ള മകം ശ്രാദ്ധത്തില്‍ ഊണുകഴിക്കാന്‍ വര്‍ഷങ്ങളായി അദ്ദേഹമാണ് എത്തിയിരുന്നത്.

ഭവദാസന്‍ നമ്പൂതിരി, ശ്രീജ, ഭാഗവത ആചാര്യന്മാരായ നാരായണ ദാസ് നമ്പൂതിരി, ഗണേശന്‍ നമ്പൂതിരി എന്നിവര്‍ സഹോദരങ്ങളാണ്. രാധയാണ് ഭാര്യ. അസുഖബാധിതനായി ഒരു മാസക്കാലമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 64 വയസ്സായിരുന്നു.

സപ്താഹവേദികളിലെത്തി സ്‌നേഹവും കരുതലും പകര്‍ന്ന ജ്യേഷ്ഠതുല്യനായ ഗുരുനാഥന് ഓര്‍മ്മകളുടെ തിലോദകം. ജനിമൃതികളില്ലാത്ത, ജരാനരകളില്ലാത്ത പുണ്യലോകത്ത് അങ്ങേക്ക് ആത്മശാന്തി… മൃതിയില്‍ അമൃതശാന്തി… സ്മൃതിയില്‍ അക്ഷരശാന്തി.

Recent Posts