
തിരുവനന്തപുരം: നിലവിലെ ശബരിമല മേൽശാന്തി ഇ.ഡി പ്രസാദ് ആ ചുമതലയിലെത്തിയത് വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനും ദേവസ്വം പ്രസിഡന്റിനും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
നിയമന ക്രമക്കേറ്റിൽ ഔദ്യോഗികമായി പരാതി ലഭിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അപേക്ഷകരിൽ നിന്നും അഭിമുഖം വഴി യോഗ്യത നേടുന്നവരിൽ നിന്ന് ചിങ്ങമാസത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വൃശ്ചിക മാസത്തിൽ മേൽശാന്തിയെ നിയമിക്കുന്നത്. ദിവസേന മൂന്ന് പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ 10 വർഷം തുടർച്ചയായി മേൽശാന്തി ആകണമെന്നാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്.
എന്നാൽ ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് പ്രസാദ് മേൽശാന്തിയായത്. ഇ ഡി പ്രസാദ് വ്യാജരേഖ ചമച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരുടെ ഒത്താശ ഉണ്ടായെന്നും തെളിവുകൾ വ്യക്തമാക്കുന്നു. വിവിധ ക്ഷേത്രങ്ങളിലെ 15 വർഷക്കാലത്തെ മേൽശാന്തി പരിചയമാണ് അപേക്ഷയിൽ ഇ ഡി പ്രസാദ് വിവരിക്കുന്നത്. ഇതിൽ രണ്ട് കാലഘട്ടങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ മേൽശാന്തിയായിട്ടുണ്ടെന്നാണ് ഇ ഡി പ്രസാദ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച രേഖകളിലുള്ളത്.
കൊച്ചി ദേവസ്വം അസി.കമ്മീഷണർ രണ്ട് തവണ നൽകിയ അനുഭവ പരിചയ റിപ്പോർട്ടിലും ഇത് ശരിവയ്‌ക്കുന്നുണ്ട്. എന്നാൽ, ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളാണ് ഉള്ളത്. നിത്യേന മൂന്ന് പൂജ നടക്കുന്ന മേൽക്കാവും രണ്ട് പൂജ നടക്കുന്ന കീഴ്‌ക്കാവും. ഇ ഡി പ്രസാദ് മേൽശാന്തിയായിരുന്നത് കീഴ്കാവിലാണ്. ചോറ്റാനിക്കര ദേവസ്വം അധികൃതർ നൽകിയ വിവരാവകാശ മറുപടിയിൽ ഇത് വ്യക്തമാണ്.
മൂന്ന് നേരം പൂജയില്ലാത്ത ചോറ്റാനിക്കര കീഴ്കാവ് ക്ഷേത്രത്തിൽ 2015 മുതൽ 2017 വരെയും 2019 മുതൽ 2020 വരെയുള്ള കാലയളവിൽ സേവനം ചെയ്തത് ശബരിമല മേൽശാന്തിയാകാനുള്ള യോഗ്യതയായി കണക്കാനാകില്ല.