ന്യൂദൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും അധികാരത്തോടുള്ള അഹങ്കാരവും അത്യാഗ്രഹവും മൂലമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയുടെ ആത്മാവിനെയും മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകർക്കാൻ അവർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“ഭരണഘടനാ കൊലപാതക ദിനത്തിൽ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ എല്ലാ ജനാധിപത്യ യോദ്ധാക്കൾക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു”- എക്‌സിലെ ഒരു പോസ്റ്റിൽ ആഭ്യന്തര മന്ത്രി പറഞ്ഞു.
കൂടാതെ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ നിലനിർത്തുന്നതിനും ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാവിതലമുറയെ ബോധവൽക്കരിക്കുന്നതിനുമാണ് ജൂൺ 25 ഭരണഘടനാ കൊലപാതക ദിനമായി ആചരിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനമെന്ന് ഷാ പറഞ്ഞു.
“സംവിധാൻ ഹത്യ ദിവസ്” ആചരണം സ്വേച്ഛാധിപത്യ ഭരണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നും ജനാധിപത്യത്തിനും ഭരണഘടനാ തത്വങ്ങൾക്കും നേരെയുള്ള ഇത്തരമൊരു ആക്രമണം ഒരിക്കലും ആവർത്തിക്കരുതെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
















