Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

Published by
എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡസ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി. കൊച്ചി തുറമുഖ അതോറിറ്റിയാണ് അവഗണനയില്‍ കിടന്ന നവതി പിന്നിട്ട ബില്ല്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡ് നവീകരിച്ചത്. ബില്യാര്‍ഡ്‌സ് കായിക പ്രിയനാണ് ബ്രിസ്റ്റോയെന്നും കൊച്ചിയിലെ മുന്‍നിര കായികയിനങ്ങളുടെ ക്ലബ്ബുകളില്‍ ബ്രിസ്റ്റോയ്‌ക്ക് അംഗത്വ നിഷേധമുണ്ടായതായും പറയുന്നു. തുടര്‍ന്നാണ് റോബര്‍ട്ട് ബ്രിസ്റ്റോ സ്വയം ബില്ല്യാര്‍ഡ്‌സ് ബോര്‍ഡ് കൊണ്ടുവന്നതെന്നാണ് ചരിത്രനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊച്ചി തുറമുഖ അതോറിറ്റി ഓഫീസിന് സമീപത്ത് റോബര്‍ട്ട് ബ്രിസ്റ്റോ താമസിച്ച കെട്ടിടത്തില്‍ അവഗണനയില്‍ കിടന്ന ബില്യാര്‍ഡ്‌സ് ബോര്‍ഡാണ് നവീകരിച്ചത്. തടികൊണ്ടുള്ള മേശയില്‍ കട്ടിയുള്ള പ്രത്യേക ടൈലുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രതലമൊരുക്കിയ ബില്യാര്‍ഡസ് ബോര്‍ഡിനൊപ്പം ബോളുകള്‍ ഊന്നല്‍ നല്‍കുന്ന വടി, ബോര്‍ഡിന്റെ മേലാപ്പ്, പഴയകാല സ്‌കോര്‍ബോര്‍ഡ്, കായിക താരങ്ങള്‍ക്കിരിക്കാനുള്ള ചൂരല്‍ ഇരിപ്പിടം എന്നിവയടക്കമുള്ളവ നവീകരണത്തിലുണ്ട്. ഒരു ടണ്‍ ഭാരമുള്ള ബില്യാര്‍ഡ്‌സ് ബോര്‍ഡ് നവീകരണത്തിന് ലക്ഷങ്ങളാണ് ചെലവഴിച്ചത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ബോര്‍ഡ് നവീകരണം നടത്തിയത്. 1920ല്‍ കൊച്ചിയിലെത്തിയ തുറമുഖ എന്‍ജിനീയര്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ 1926 ല്‍ തുറമുഖ നിര്‍മാണം തുടങ്ങി. 1928ല്‍ തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. 1933ല്‍ ബ്രിസ്റ്റോ കുടുംബം കൊച്ചിയില്‍ താമസം തുടങ്ങി. ഇതിനിടയിലാണ് കൊല്‍ക്കത്തയില്‍ നിന്ന് ബില്ല്യാര്‍ഡ്‌സ് ബോര്‍ഡ് കൊച്ചിയിലെത്തിച്ചത്. കൊല്‍ക്കത്തയിലെ ഡിലാ ഡാറസ് കമ്പനി നിര്‍മിച്ച ബില്യാര്‍ഡ്‌സ് ബോര്‍ഡിന് 90 വര്‍ഷത്തിലേറെ പഴക്കമാണുള്ളത്. കൊച്ചി തുറമുഖം ശതാബ്ദിക്കൊരുങ്ങവെയാണ് പഴയകാല സ്മൃതികള്‍ നവീകരിക്കുന്നത്. റോബര്‍ട്ട് ബ്രിസ്റ്റോ സഞ്ചരിച്ച ബോട്ട് ആക്രിയായി വില്‍പന നടത്തിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Recent Posts