
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ പ്രിയദർശിനി ബസ് പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി സര്‍ക്കാരിന് തുടരാം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്.
പദ്ധതിയിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്‌ക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ, പദ്ധതിയിൽ എന്തെങ്കിലും തരത്തിലുള്ള ഭരണഘടനാവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ പൊതുതാൽപര്യ ഹർജി തള്ളിയത്.
പദ്ധതി രാഷ്‌ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്‌ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.