തിരുവനന്തപുരം : സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം എന്ന പേരിൽ സർക്കാർ ആസ്തികൾ സ്വകാര്യ പങ്കാളിത്തത്തോടെ വിട്ടുനൽകാൻ തീരുമാനം. ഇന്നത്തെ ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. കൊല്ലം, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.
ചരക്ക് ഗതാഗതത്തിനും വ്യവസായ വികസനത്തിനുമായി 13 നോൺ മേജർ തുറമുഖങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനാണ് നീക്കം. മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മ്യൂസിയം തുടങ്ങിയവയുടെ മറവിൽ സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകുന്നതിലൂടെ പൊതുമേഖലാ ആസ്തികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള മാരിടൈം പോളിസിയിലൂടെ സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ മുൻഗണന നൽകുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എക്കണോമി കോറിഡോർ സ്ഥാപിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഒരു വിദഗ്‌ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകോത്തരമായ വിഴിഞ്ഞം തുറമുഖം തീരദേശത്തെ നിർണായകമായ ധാതു സമ്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, സമാനതകളില്ലാത്ത സാദ്ധ്യതകളുള്ള ബ്ലൂ എക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങൾ ഒത്തുച്ചേരുന്ന തെക്കൻ ജില്ലകളാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ.
ഈ മൂന്ന് ജില്ലകളേയും തന്ത്രപരമായ ദേശീയ പ്രധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തെക്കൻ കേരള എക്കണോമിക് കോറിഡോർ.
















