ന്യൂയോർക്ക് : ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. വൈകുന്നേരം 3.40-ഓടെയാണ് സംഭവം. തിരക്കേറിയ ജംഗ്ഷനിലെത്തിയ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിയുതിർത്തത്.
വെടിവെപ്പിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഉടൻ തന്നെ പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എൻബിഎ ചാമ്പ്യൻമാരായ ന്യൂയോർക്ക് നിക്ക്സിന്റെ വിജയഘോഷയാത്ര ലോവർ മാൻഹട്ടനിൽ നടന്നതിന് ശേഷമാണ് ടൈംസ് സ്‌ക്വയറിൽ ഈ സംഭവമുണ്ടായത്.
സംഘർഷത്തിനിടെ 26 വയസ്സുള്ള ഒരാൾക്ക് കുത്തേറ്റതായും തുടർന്ന് വെടിവെപ്പ് നടന്നതായും പറയപ്പെടുന്നു. 53 വർഷത്തിന് ശേഷം കിരീടം നേടിയ ടീമിനെ ആദരിക്കുന്നതിനായി നഗരത്തിൽ 10,000 പോലീസുകാരെ വിന്യസിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ നിക്ക്സിന്റെ വിജയമാഘോഷിക്കുന്നതിനിടെ ടൈംസ് സ്‌ക്വയറിൽ വെച്ച് 17 വയസ്സുകാരന് വെടിയേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷകർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നുമായ ടൈംസ് സ്ക്വയറിലാണ് വെടിവയ്‌പ്പ് നടന്നത്. ഈ പ്രദേശം എല്ലാ ദിവസവും ലക്ഷക്കണക്കിന് കാൽനടയാത്രക്കാരെ ആകർഷിക്കുന്ന ഇടം കൂടിയാണ്.
















