യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സുപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവച്ചതോടെ മൂന്നര മാസക്കാലം നീണ്ടു നിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും അറുതിവന്നിരിക്കുകയാണ്. ദീര്‍ഘനാളുകള്‍ക്കു ശേഷം അമേരിക്കയും ഇറാനും തമ്മിലുണ്ടാകുന്ന ആദ്യത്തെ ഈ ഔപചാരിക കരാര്‍ ദീര്‍ഘകാല സമാധാന ഉടമ്പടിയിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും ഉറപ്പു പറയാനാവില്ല. യുഎസ് – ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് ഇതൊരു താല്‍ക്കാലിക ധാരണ മാത്രമാണെന്നും, ഇറാന്‍ കൃത്യമായി പെരുമാറിയില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നുമാണ്. ഇതൊരു അഭിപ്രായ പ്രകടനം എന്നതിനുപരി മുന്നറിയിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സില്‍ വച്ചാണ് ഇത്തരമൊരു നിര്‍ണായക പ്രതികരണം ട്രംപില്‍ നിന്നുണ്ടായത്.
ഇറാനുമായി ഒപ്പുവയ്‌ക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് എടുത്തുപറയുന്നുണ്ട്. ഇപ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പറയുന്ന ഇറാന്‍ ഏതുസമയത്തും നിലപാട് മാറ്റാനുള്ള സാധ്യത അമേരിക്ക മുന്നില്‍ കാണുന്നുണ്ട്. മാത്രമല്ല അമേരിക്കയും ഇറാനും തമ്മിലുള്ള കരാറില്‍ യുദ്ധത്തിലെ പങ്കാളിയായ ഇസ്രായേല്‍ കക്ഷിയല്ല. അയല്‍ രാജ്യമായ ലെബനനില്‍ നിന്ന് പിന്‍വാങ്ങണമെന്ന അമേരിക്കയുടെയും ഇറാന്റെയും ആവശ്യം ഇസ്രായേല്‍ അംഗീകരിച്ചിട്ടുമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭൗമ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇസ്രായേലിന് മുന്‍പിന്‍ നോക്കാതെ ഒരു തീരുമാനം എടുക്കാനുമാവില്ല. ചരിത്രം അതാണ് ഇസ്രായേലിനെ പഠിപ്പിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം, സാമ്പത്തിക ഉപരോധങ്ങളിലെ ഇളവുകള്‍, ഇറാന്റെ ആണവ പദ്ധതി തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 ഇന ചട്ടക്കൂടിലാണ് അമേരിക്കയും ഇറാനും ഒത്തുതീര്‍പ്പിലെത്തിയത്. അതേസമയം, ഈ ഒപ്പുവയ്‌ക്കല്‍ ചര്‍ച്ചകളുടെ അവസാനമല്ലെന്നും, 60 ദിവസത്തെ പരീക്ഷണ കാലയളവിന്റെ തുടക്കമാണെന്നും ഇരുരാജ്യങ്ങളുടെയും സര്‍ക്കാരുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. സമാധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വെടിനിര്‍ത്തല്‍ എത്രത്തോളം ആത്മാര്‍ത്ഥമായി തുടരാന്‍ കഴിയും എന്നതിന് ആശ്രയിച്ചാണ് ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്ന് പറയാനാവുക. നിലവില്‍ ഏറ്റുമുട്ടലുകള്‍ക്ക് ശമനമുണ്ടെങ്കിലും ചെറിയൊരു സൈനിക നീക്കം പോലും ചര്‍ച്ചകളെ ബാധിക്കുകയും സ്ഥിതിഗതികളെ മാറ്റിമറിക്കുകയും ചെയ്യാം. ഗള്‍ഫ് മേഖലയിലുണ്ടാകുന്ന ചെറിയൊരു സംഭവം പോലും സമാധാനത്തിലേക്കുള്ള നയതന്ത്ര പ്രക്രിയയെ മാറ്റിമറിക്കാം.
ആണവശക്തിയായ ഇറാനെ നിരായുധീകരിക്കുക എന്ന ലക്ഷ്യമാണ് യുദ്ധത്തില്‍ അമേരിക്കയ്‌ക്ക് ഉണ്ടായിരുന്നത്. ഇത് സാധ്യമായിട്ടില്ല. ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം ശേഖരം ഉടനടി നശിപ്പിക്കുകയോ കൈമാറുകയോ ചെയ്യണമെന്ന ആവശ്യം ഇറാന്‍ അംഗീകരിച്ചിട്ടുമില്ല. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ അതിന്റെ അളവ് കുറച്ച് സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി മാറ്റാനാണ് ധാരണ. എന്നാല്‍ ഈ ധാരണ ഇറാന്‍ ലംഘിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും ഇപ്പോള്‍ ധാരണയിലെത്തിയതു പ്രകാരം അന്താരാഷ്‌ട്ര നിരീക്ഷകരുടെ പരിശോധനകളോട് ഇറാന്‍ എത്രത്തോളം സഹകരിക്കുമെന്ന് കണ്ടറിയണം. അവകാശവാദങ്ങള്‍ക്കപ്പുറം യുദ്ധത്തില്‍ കടുത്ത നാശനഷ്ടം സംഭവിച്ച ഇറാന് ഈ നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ഒരു സാവകാശം അവര്‍ക്ക് ആവശ്യമുണ്ട്. ആ തന്ത്രമാണോ ഇറാന്‍ പയറ്റുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നമ്മള്‍ ഒരുതരത്തിലും പങ്കാളിയല്ല. പ്രശ്‌നങ്ങള്‍ നായതന്ത്ര മാര്‍ഗത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കണമെന്നാണ് സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഭാരതം വ്യക്തമാക്കിയിട്ടുള്ളത്. ഭാരതം മധ്യസ്ഥത വഹിക്കണമെന്ന് പല കേന്ദ്രങ്ങളും ദുഷ്ടലാക്കോടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ കെണിയില്‍ വീഴാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായില്ല. സമാധാന പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ടുതന്നെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമായിരുന്നു. ഇതിന് അനുസൃതമായ ഇടപെടലുകളാണ് മോദി സര്‍ക്കാര്‍ നടത്തിയത്. ലോകത്തെ ആകെ കടല്‍മാര്‍ഗ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.
ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് തടസ്സം നേരിട്ടത് പല രാജ്യങ്ങളെയും വലിയ ഇന്ധന പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഈ പ്രതിസന്ധിയെ വിജയകരമായി നേരിടാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഹോര്‍മുസ് വഴിയുള്ള വാണിജ്യ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ സമ്മതിച്ചിട്ടുള്ളത് ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നതു പോലെ സ്ഥിതിഗതികള്‍ മുന്നോട്ടുപോകുമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം
















