India

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍;

തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ഉയർന്നതില്‍ സന്തോഷം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പുതുയുഗപ്പിറവി എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്.തുടക്കത്തില്‍ തമിഴ് തായ് വാഴ്ത്തും അവസാനിക്കുമ്പോള്‍ ദേശീയഗാനവും ആയിരുന്നു തമിഴ്നാട്ടിലെ കീഴ്വഴക്കം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ഉയർന്നതില്‍ സന്തോഷം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പുതുയുഗപ്പിറവി എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്.തുടക്കത്തില്‍ തമിഴ് തായ് വാഴ്‌ത്തും അവസാനിക്കുമ്പോള്‍ ദേശീയഗാനവും ആയിരുന്നു തമിഴ്നാട്ടിലെ കീഴ്വഴക്കം.

ഇന്ന് തുടക്കത്തില്‍ തമിഴ് തായ് വാഴ്‌ത്തും ദേശീയഗാനവും പാടി. വീണ്ടും ദേശീയഗാനം ആലപിച്ചാണ് സഭ അവസാനിപ്പിച്ചത്. ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിയ്‌ക്കുന്ന നിലപാടെന്ന് ലോക്ഭവൻ പ്രതികരിച്ചു. ലോക്ഭവനും സർക്കാരും തമ്മിലുള്ള സുന്ദര ബന്ധത്തിന്റെ തുടക്കമാണ് ഇതെന്നും ഗവർണർ പറഞ്ഞു.

ലോക്ഭവന്റെ കുറിപ്പ്

“തമിഴ്നാട് നിയമസഭയില്‍ ഇന്ന് ഒരു പുതിയ യുഗത്തിന്റെ ഉദയമെന്ന് ജനങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം, ഗവർണറുടെ പ്രസംഗം മുഴുവനായും സഭയില്‍ യാതൊരു തടസ്സവുമില്ലാതെ വായിച്ചതില്‍ വളരെയധികം സംതൃപ്തി തോന്നുന്നു. ആദ്യമായി സമ്മേളനത്തിന്റെ തുടക്കത്തിലും ഗവർണറുടെ പ്രസംഗത്തിന്റെ അവസാനത്തിലും ദേശീയഗാനം ആലപിച്ചു. ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ് ഇത്. സർക്കാരും ഗവർണറുടെ ഓഫീസും (ലോക് ഭവൻ) തമ്മിലെ യോജിപ്പുള്ള ബന്ധം, തമിഴ്‌ ജനതയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള സുസ്ഥിര സർക്കാരിന് വഴിയൊരുക്കും. ജനാധിപത്യത്തില്‍ എല്ലാ മേഖലകളിലുമുള്ള സംയോജിത ബന്ധം വളർത്തിയെടുക്കുക, അതുവഴി സ്ഥിരതയുള്ളതും മാതൃകാപരവുമായ ഒരു സർക്കാരായി പ്രവർത്തിക്കുന്നതിന് പൗരന്മാരുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ഭരണകൂടം പ്രവർത്തിക്കേണ്ടത്. ഈ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ യാത്ര നമ്മള്‍ ആരംഭിച്ചിരിക്കുന്നു എന്നത് വളരെ സന്തോഷകരമാണ്”.

വന്ദേമാതരം ഒഴിവാക്കിയും തമിഴ് തായ് വാഴ്‌ത്ത് ആലപിച്ചുമാണ് സഭ തുടങ്ങിയത്. ഇതോടെ വിമർശനത്തിനൊരുങ്ങി വന്ന ഡിഎംകെയുടെ വഴിയടഞ്ഞു. എന്നാല്‍ തുടക്കത്തില്‍ രണ്ടാമതായി ദേശീയഗാനം ആലപിച്ചത് കീഴ്വഴക്കത്തിലെ തിരുത്തായി. ത്രിഭാഷ നയത്തെ തമിഴ്നാട് തുടർന്നും ശക്തമായി എതിർക്കുമെന്ന് ഗവണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ വിമർശനങ്ങളും ഗവർണർ വായിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വിജയ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. അതിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സഭാ കവാടത്തില്‍ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു.

Recent Posts