തിരുവനന്തപുരം: പിഎം ശ്രീയെ എതിര്‍ത്ത യു ഡി എഫ് കേന്ദ്ര നയത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെങ്ങനെയെന്ന് ചോദിച്ച് പതിപക്ഷ നേതാവ് പിണറായി വിജയന്‍.പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്.യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസും ലീഗും പ്രത്യേകിച്ചും വലിയ വിവാദം ആക്കിയ പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബിജെപി- സിപിഎം ഡീല്‍ എന്നായിരുന്നു ആക്ഷേപം.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. അധികാരത്തില്‍ വന്നാല്‍ പിഎംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലില്‍ ഒഴുക്കുമെന്നും പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുളളത് എല്ലാവരും കാണുന്നുണ്ട്.
ധാരണ പത്രം ഒപ്പിട്ടാല്‍ പിന്നോട്ട് പോകാനാകില്ലെന്നാണ് പറയുന്നത്. എന്താണ് വാസ്തവം? കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഒരു വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. കോണ്‍ഗ്രസ് നിലപാടാണ് പ്രസക്തമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്എസ്‌കെ ഫണ്ട് തടഞ്ഞുവച്ചത് വലിയ പ്രതിസന്ധി ഉണ്ടാക്കി. ധാരണാ പത്രം അനുസരിച്ചുള്ള ഒരു നടപടിയും മുന്നോട്ട് പോയില്ല. ഒരു മാസത്തിനകം കരാര്‍ മരവിപ്പിച്ചു. തുടര്‍ നടപടി സ്വീകരിക്കാം എന്നായിരുന്നു തീരുമാനം. നവംബര്‍ 12 ന് കേന്ദ്രത്തിന് കത്ത് അയച്ചുവെന്നും പിണറായി പറഞ്ഞു. ഒരു തവണ ഒപ്പിട്ടാല്‍ പിന്‍മാറാനാകുമോ എന്നാണ് ചോദ്യം. ഒപ്പിട്ടത് കൊണ്ട് പദ്ധതി നടപ്പാകില്ല. സ്‌കൂളുകളുടെ പട്ടിക തയാറാക്കിയില്ല , പട്ടിക കൊടുത്തില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല. കരാര്‍ മരവിപ്പിക്കുകയും മന്ത്രിസഭാ ഉപസമിതിയെ വയ്‌ക്കുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ. കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും വാദ്ഗാനം നല്‍കിയത് കൊണ്ടാണോ മുന്നോട്ട് പോകുന്നത്.ഉദ്ദേശ ശുദ്ധി വിശദീകരിക്കേണ്ടത് യുഡിഎഫ് ആണെന്നും പിണറായി പറഞ്ഞു. ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാനാകുന്ന ഒന്നാണ് പിഎംശ്രീ. ധാരണ പത്രം ഒപ്പിട്ടാല്‍ പിന്‍മാറാന്‍ കഴിയില്ലെന്ന നിയമോപദേശം കിട്ടിയെങ്കില്‍ അത് വ്യക്തമാക്കണം.
യോഗ ദിനാചരണത്തിലെ ഗവര്‍ണറുടെ ഇടപെടല്‍ സംബന്ധിച്ച് ഗവര്‍ണര്‍ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ സമാന്തര അധികാര സ്ഥാനമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ടില്ല. മുമ്പ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ നേരിട്ട് വിളിച്ചപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാട് മുന്നില്‍ ഉണ്ടല്ലോ എന്നും പിണറായി പറഞ്ഞു.
നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ വലിയ തോതില്‍ കൂടുന്നു. അഡൈ്വസ് ലഭിച്ച ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. സംഘടനകളുടെ ഇടപെടലാണ് നിയമനം വൈകിപ്പിക്കുന്നത്. സ്ത്രീ സുരക്ഷാ, കണക്ട് ടു വര്‍ക്ക് പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തകര്‍ക്കുന്നു.മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് രണ്ട് മാസമായി പെന്‍ഷന്‍ തടഞ്ഞു വച്ചു. പദ്ധതിയെ പൂര്‍ണമായും തകര്‍ക്കാനുള്ള അണിയറ നീക്കം നടക്കുന്നു.
















