Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് വലിയ തെറ്റാണെന്ന് പ്രഖ്യാപിച്ച വി. ഡി. സതീശാ, അങ്ങ് സ്റ്റാലിന്റെ പുനര്‍ജന്മമായി പരിണമിച്ചിരിക്കുകയാണോ? ജനാധിപത്യമെന്നാല്‍ വിയോജിക്കുന്നവര്‍ പരസ്പരബഹുമാനത്തോടെ, ആദരവോടെ പെരുമാറുന്നതും ജീവിക്കുന്നതുമാണ്. അല്ലാത്തിടത്ത് ഒരു പാര്‍ട്ടി, ഒരു മതം, ഒരു വംശം തുടങ്ങിയ വാദങ്ങളില്‍ കുടുങ്ങി മറ്റെല്ലാത്തിനെയും ഉന്മൂലനം ചെയ്യുന്ന സംസ്‌കാരമാണ്. ലോകത്ത് മത രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കണ്ടത് അത്തരം ഫാസിസ്റ്റ് ദുര്‍ഭൂതങ്ങളെയാണ്. ഭാരതത്തിലും അത് അടിച്ചേല്‍പ്പിക്കാന്‍ നൂറ്റാണ്ടുകളോളം ശ്രമം നടന്നിരുന്നു. ഇവിടത്തെ സംസ്‌കാരത്തിന്റെ മഹത്വംകൊണ്ടും ബലംകൊണ്ടും അത് പൂര്‍ണ്ണമായും വിജയിച്ചില്ല. അതിന്റെ തെളിവുകൂടിയാണ് ഏത് ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് ഭാരതത്തിന്റെ ഏത് അധികാരസ്ഥാനത്തും എത്താന്‍ കഴിഞ്ഞത് അഥവാ എത്തിക്കപ്പെട്ടത്.

ഇതോടൊപ്പമുള്ള ചിത്രം അങ്ങ് എം.എല്‍.എ ആയിരുന്നകാലത്ത് പങ്കെടുത്ത ഒരു ആര്‍എസ്എസ് ബന്ധമുള്ള പരിപാടിയുടേതാണ്.

2013 സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മവര്‍ഷമായിരുന്നു.

അതോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം ഒരു പുസ്തകം തയ്യാറാക്കി- ”സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും.’ പി. പരമേശ്വര്‍ജി ആയിരുന്നു എഡിറ്റര്‍. ഈ ലേഖകന്‍ അന്ന് വിചാരകേന്ദ്രത്തിന്റെ സംഘടനാസെക്രട്ടറിയും. സന്ന്യാസിമാരും യുക്തിവാദികളും സാഹിത്യകാരന്മാരും ചരിത്രപണ്ഡിതരും സാമൂഹ്യപ്രവര്‍ത്തകരും കവികളും അക്കാദമീഷ്യന്മാരും നിയമജ്ഞരും നയതന്ത്രജ്ഞരും അടക്കമുള്ളവര്‍ അതില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കക്ഷിരാഷ്‌ട്രീയം പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ആയിട്ടുള്ള പ്രമുഖവ്യക്തികളുടെ അടക്കം നൂറ്റിമൂന്ന് വ്യത്യസ്തങ്ങളും വിയോജിക്കുന്നവയുമായ ലേഖനങ്ങള്‍. അങ്ങനെ വിയോജിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഉള്‍ക്കൊള്ളാനുള്ള സംസ്‌കാരം ഭാരതീയവിചാരകേന്ദ്രത്തിനും ആര്‍എസ്എസിനും ഉണ്ടായിരുന്നു.

പുസ്തക പ്രകാശനവും ഈ നാടിന്റെ പരിച്ഛേദമായി മാറണം എന്ന് ആഗ്രഹിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനെയും പരമേശ്വര്‍ജി നേരിട്ടുപോയി ക്ഷണിച്ചു. അവര്‍ വരാമെന്നു സമ്മതിക്കുകയും ചെയ്തു. കൂടാതെ തിരുവാനന്തപുരത്തെ പൗരപ്രമുഖരായ പത്തോളം പേരെ വേറെയും പങ്കെടുപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആ സമയത്ത് തിരുവനന്തപുരത്ത് എത്താന്‍ കഴിയാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിനിധിയായി മന്ത്രി കെ.സി. ജോസഫിനെ അയച്ചു. അച്യുതാനന്ദന്‍ അടക്കം പുസ്തക അവതരണത്തെക്കുറിച്ച് വേദിയില്‍ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു.

കേരളത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു. തൃശൂര്‍ പരിപാടിയിലാണ് ഇന്നത്തെ മുഖ്യമന്ത്രിയും അന്ന് എം.എല്‍.എയുമായിരുന്ന താങ്കള്‍ പങ്കെടുത്തത്. അവിടെ പുസ്തകപരിചയം നടത്തിയതും സ്വാഗതം പറഞ്ഞതും ഈ ലേഖകനായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് താങ്കളും. പുസ്തക പ്രകാശനം നടത്തിയത് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഏറ്റുവാങ്ങിയത് പ്രശസ്ത ശാസ്ത്രജ്ഞയും ഡോക്ടറും ഗവേഷകയും ദാര്‍ശനികയും ഒക്കെയായ ഡോക്ടര്‍ സുവര്‍ണ്ണ നാലപ്പാടാണ്. കൂടാതെ രാമകൃഷ്ണാശ്രമത്തിലെ സന്ന്യാസി സഭാവാനന്ദ സ്വാമി, കന്യാ
കുമാരി വിവേകാനന്ദ കേന്ദ്രം മുന്‍ അധ്യക്ഷയായ ഡോക്ടര്‍ എം, ലക്ഷ്മികുമാരി, ആര്‍.എസ്.എസ് തൃശൂര്‍ ജില്ലാ സംഘചാലക് ജി. മഹാദേവന്‍ തുടങ്ങിയവരാണ്. മുഖ്യപ്രഭാഷണം നടത്തിയത് ആര്‍.എസ്.എസ്സിന്റെ ഇന്നത്തെ അഖിലഭാരതീയ ചുമതല വഹിക്കുന്ന ജെ. നന്ദകുമാര്‍ ആണ്. അന്ന് താങ്കള്‍ പുസ്തക അവതരണത്തെക്കുറിച്ച് വേദിയില്‍ വച്ചുതന്നെ പ്രശംസിച്ചു സംസാരിച്ചു.

അതിനു പ്രത്യേകം നന്ദി. അന്നും താങ്കള്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നല്ലോ. എന്നിട്ടും ആ പരിപാടിയില്‍ വിളിക്കാന്‍ തീരുമാനിച്ച ഞങ്ങള്‍ക്കാണോ അതല്ല അതിനെ ഇന്നു തള്ളിപ്പറയുന്ന താങ്കള്‍ക്കാണോ യഥാര്‍ത്ഥ ജനാധിപത്യ സംസ്‌കാരമുള്ളത്? പുനരാലോചിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് കേരളത്തോട് മാപ്പു പറയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിലാണല്ലോ താങ്കള്‍ അത് പറഞ്ഞത്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചത്? ഏതു ചട്ടമാണ് അവര്‍ ലംഘിച്ചത്? നിയമവും ചട്ടവും അവര്‍ ലംഘിച്ചിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി എന്നനിലയില്‍ അങ്ങനെയൊരു പ്രസ്താവന നടത്താനുള്ള എന്ത് അധികാരമാണ് താങ്കള്‍ക്കുള്ളത്?

നിയമവാഴ്ച ഉറപ്പാക്കുക എന്നുള്ളതാണ് മുഖ്യമന്ത്രിയുടെ ചുമതല. നിയമവിരുദ്ധതയുടെ വക്താവ് ആവുകയും പൗരന്മാരുടെ അവകാശങ്ങളെ ധ്വംസിക്കുകയുമാണ് താങ്കള്‍ ചെയ്യുന്നതെങ്കില്‍ താങ്കള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. മാത്രമല്ല, വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന വ്യാജേനയാണ് താങ്കള്‍ പ്രസ്താവന നടത്തിയിരിക്കുന്നത് എന്ന് കാണുന്നു. അങ്ങനെയെങ്കില്‍ മുസ്ലിംലീഗിന്റെയും മറ്റ് മതമൗലികവാദസംഘടനകളുടെയും തീവ്രവാദികളുടെയും മതരാജ്യവാദികളുടെയും ഒക്കെ പിന്തുണയോടെ അധികാരത്തിലേറിയ താങ്കളല്ലേ ആദ്യം മാപ്പ് പറയേണ്ടത്? താങ്കള്‍ ഈ അധികാരസ്ഥാനത്തിന് യോഗ്യനല്ല എന്ന് സ്വയം പ്രഖ്യാപിക്കുകയല്ലേ? മതരാജ്യം സ്ഥാപിക്കലാണ്, മതഭരണം കൊണ്ടുവരലാണ് തങ്ങളുടെ ലക്ഷ്യം എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ് താങ്കളുടെ മന്ത്രിസഭയില്‍ ഉള്ളത്. എന്നിരിക്കെ മതേതരരാജ്യത്തോട് മാപ്പ് പറയേണ്ട വ്യക്തി താങ്കളാണ്. ഒന്നുകില്‍ അവരുടെ പിന്തുണ താങ്കള്‍ തള്ളിക്കളയണം. അധികാരത്തില്‍നിന്നു താഴെയിറങ്ങണം. അതല്ലെങ്കില്‍, അവര്‍ക്കുവേണ്ടി ഗതികേടുകൊണ്ട് ഇങ്ങനെ പറയേണ്ടിവന്നതാണ് എന്ന് സമ്മതിക്കണം. നിലനില്‍ക്കാനും അധികാരത്തില്‍ തുടരാനും വര്‍ഗീയവാദികളുടെ പിന്തുണ വേണ്ടിവരുന്നതില്‍ താങ്കള്‍ ലജ്ജിക്കണം.

ഏതായാലും താങ്കളുടെ പ്രസ്താവന അനുചിതവും അസ്ഥാനത്തുള്ളതും മുഖ്യമന്ത്രി എന്ന നിലയില്‍ അനാശാസ്യവുമാണ്. ഒന്നുകില്‍ ആ പ്രസ്താവന പിന്‍വലിക്കണം. അല്ലെങ്കില്‍ അധികാരസ്ഥാനത്തുനിന്നു രാജിവയ്‌ക്കണം. അതല്ലെങ്കില്‍ ജനങ്ങളെ കബളിപ്പിക്കുന്ന കാപട്യക്കാരനാണ് താങ്കളെന്ന് സ്വയം സ്ഥാപിക്കുന്നതിന് തുല്യമായിരിക്കും ഈ പ്രസ്താവന എന്ന് വിനീതമായി ഓര്‍മിപ്പിക്കുന്നു!

(കാ ഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് )

Recent Posts